ADVERTISEMENT

തിരുവനന്തപുരം∙ 75 വയസ്സ് കഴിഞ്ഞവരെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ മുതിർന്ന നേതാക്കൾ തന്നെ രംഗത്ത് വന്നതോടെ തീരുമാനത്തിൽ വ്യക്‌തത വരുത്താൻ സിപിഐ കേന്ദ്ര നേതൃത്വം. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി.രാജ നിലപാട് പറയും. പ്രായപരിധി കര്‍ശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം.

എന്നാൽ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ഭയപ്പെടില്ലെന്നും മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കീഴടങ്ങിയത് പാര്‍ട്ടിക്കാണെന്നും താനും നേതൃത്വത്തിന്റെ ഭാഗമാണെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സി.ദിവാകരന്റെ മറുപടി. എന്നാൽ സിപിഐ പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്താൻ സി. ദിവാകരൻ വൈകിയെത്തിയത് പ്രവർത്തകരിൽ ആശങ്ക പടർത്തി. സമ്മേളന ഹാളിൽ ഉണ്ടായിരുന്നിട്ടും സി. ദിവാകരൻ സമയത്തിനെത്തിയില്ല. നേതാക്കൾ നിർബന്ധിച്ചാണ് ദിവാകരനെ കൊണ്ടു വന്നത്. ദീപശിഖ സ്വീകരിക്കാനും ദിവാകരൻ എത്തിയില്ല. 

75 എന്ന പ്രായപരിധി നിർദേശത്തെ തള്ളിക്കളഞ്ഞ സി.ദിവാകരൻ ഇന്നലെ ആ നിലപാട് തിരുത്തിയിരുന്നു. അതു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമാണെന്നും നടപ്പാക്കാമല്ലോ എന്നുമാണു സംസ്ഥാന നിർവാഹകസമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ദിവാകരൻ മയപ്പെടുത്തിയത്. എന്നാൽ വിയോജിപ്പ് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ മറച്ചുവച്ചില്ല. ഭരണഘടനാ ഭേദഗതി അംഗീകരിക്കുന്നതു വരെ അതു തീരുമാനമല്ലെന്ന് ഇസ്മായിൽ പറഞ്ഞു. കേരളത്തിൽ അതു നടപ്പാക്കിയിട്ടില്ല. പാർട്ടി നേതൃനിരയുടെ ഭാഗമായിത്തന്നെ താൻ ഉണ്ടാകും. 75 നടപ്പാക്കിയാലും ഇല്ലെങ്കിലും ഇവിടെത്തന്നെ കാണും– ഇസ്മായിൽ പറഞ്ഞു.

75 വയസ്സ് കഴിഞ്ഞവരെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ ആ പ്രായം പിന്നിട്ട ഇസ്മായിലും ദിവാകരനും പരസ്യമായി രംഗത്തു വന്നത് നിർവാഹക സമിതിയിലെ കാനം വിഭാഗം ആയുധമാക്കിയിരുന്നു. രണ്ടു മുതിർന്ന നേതാക്കളുടെ പരസ്യ പ്രസ്താവനകൾ പാർട്ടിയിലെ ഐക്യം തകരാൻ കാരണമായെന്നു ചൂണ്ടിക്കാട്ടി ഇ.ചന്ദ്രശേഖരനാണ് ആക്രമണം തുടങ്ങിവച്ചത്. പാ‍ർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന പ്രതീതി പരത്താൻ ഇതു മാധ്യമങ്ങൾക്കു സഹായകരമായെന്നും അവർ ആ ജോലി ഭംഗിയായി നിർവഹിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സിപിഐ സംസ്ഥാന സമ്മേനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുക. ഇന്നലെ  സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ  ജനറല്‍ സെക്രട്ടറി ഡി രാജയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെ അധികം കടന്നാക്രമിക്കാതെയാണ് രാഷ്‌ട്രീയ റിപ്പോര്‍ട്ട്. ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അതേ രൂപത്തില്‍ രാഷ്‌ട്രീയ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചേക്കില്ല.  പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും സൂചിപ്പിക്കുന്ന സംഘടാനാ  റിപ്പോര്‍ട്ടില്‍ ചില ജില്ലകളിലെ പോരാ‌യ്‌മകൾ അക്കമിട്ട് നിരത്തുന്നു. പാര്‍ട്ടി ഐക്യത്തിന് വിള്ളല്‍ വീഴ്ത്തുന്ന നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സംഘടനാ റിപ്പോര്‍ട്ടിലുണ്ട് . വൈകിട്ടോടെ റിപ്പോര്‍ട്ടിന്‍മേല്‍ ഗ്രൂപ്പ് ചര്‍ച്ചയാരംഭിക്കും.  

നാലുമണിക്കാണ്  തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തുന്ന കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള സെമിനാര്‍. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള സിപിഐയുടെ  ജനറല്‍ സെക്രട്ടറി ഡി.രാജക്ക് സെമിനാറില്‍ സാന്നിധ്യമില്ല.  ദേശീയ സെക്രട്ടറിയേറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാൻ സെമിനാറില്‍ സിപിഐ പ്രതിനിധിയായപ്പോൾ രാജയെ അധ്യക്ഷനായി പോലും ഉള്‍പ്പെടുത്തിയില്ല.  കാനം രാജേന്ദ്രനാണ് ദേശീയ സെമിനാറിലെ അധ്യക്ഷന്‍. സി ദിവാകരനും കെ.ഇ. ഇസ്മയിലും പരസ്യപ്രസ്താവന അവസാനിപ്പിച്ചെങ്കിലും പാര്‍ട്ടി സമ്മേളനത്തില്‍ വിയോജിപ്പുകള്‍ പരസ്യമാക്കിയേക്കും.

English Summary: C Divakaran on  enforcing age criteria in state CPI leadership 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com