ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയിലും മാവോയിസ്റ്റ്, യുഎപിഎ വിഷയങ്ങളിലും സർക്കാരിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി സിപിഐയുടെ രാഷ്ട്രീയ, സംഘടനാ റിപ്പോർട്ട്. സർക്കാരിന്റെ വീഴ്ചകൾ പരാമർശിക്കുന്നുണ്ടെങ്കിലും പതിവുള്ള രൂക്ഷമായ സിപിഎം വിമർശനത്തിനു മുതിർന്നിട്ടില്ലെന്നത് ശ്രദ്ധേയമായി. 

എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈന്‍ പദ്ധതിയുടെ സർവേ നടപടികൾ ഭൂമി നഷ്ടപ്പെടുന്നവരുടെ വൻ പ്രതിഷേധത്തിനു കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. പദ്ധതി സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളെപ്പറ്റിയുള്ള ആശങ്ക ദുരീകരിക്കണം. അവധാനതയോടെ ജനങ്ങളെ വിശ്വസത്തിലെടുത്ത് നടപ്പിലാക്കേണ്ട പദ്ധതി എൽഡിഎഫ് സർക്കാരിന് എതിരാകാതെ കരുതലോടെ നടപ്പിലാക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ദേശീയതലത്തിൽ യുഎപിഎ നിയമത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമ്പോഴും സംസ്ഥാനത്ത് അപൂർവമായെങ്കിലും അത് പ്രയോഗിക്കപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം പ്രതിലോമ നിയമങ്ങൾക്കെതിരെ ശബ്ദം ഉയർത്താനുള്ള ഇടതുപക്ഷത്തിന്റെ ധാര്‍മിക അവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാവോയിസ്റ്റു വേട്ടയുടെ പേരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊലയും വ്യാപക വിമർശനം ക്ഷണിച്ചുവരുത്തി. 

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മഞ്ചിക്കണ്ടത്തുണ്ടായ മാവോയിസ്റ്റു വേട്ട ഏറെ ഒച്ചപ്പാടുണ്ടാക്കി. പാര്‍ട്ടി നേതാക്കൾ സ്ഥലം സന്ദര്‍ശിച്ചു മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖ കൈവശം വച്ചതിനു കോഴിക്കോട് പന്തീരാങ്കാവിൽ അലൻ, താഹ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തു. ഈ രണ്ടു സംഭവത്തിലും സർക്കാരിനുണ്ടായ ഇടതുപക്ഷ വ്യതിയാനം സിപിഐ ചൂണ്ടിക്കാട്ടി. 

ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന്റെ സൽപ്പേരിനു കളങ്കം സൃഷ്ടിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലഹരിമരുന്നുകളുടെ വ്യാപനം, സാമൂഹ്യവിരുദ്ധരുമായും തട്ടിപ്പുകാരുമായും ഉന്നതർ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വഴിവിട്ട ബന്ധം എന്നിവയെല്ലാം പൊലീസിന്റെ നേട്ടങ്ങളുടെമേൽ കരിനിഴൽ വീഴ്ത്തുന്നു. പൊലീസ് സേനയുടെ ഇത്തരം വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞ് പരിഹരിച്ച് ജനകീയ പൊലീസായി മാറണം.

വിഴിഞ്ഞം തുറമുഖ നിർമാണം തീരദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവരുടെ ഉത്കണ്ഠകൾ അവഗണിക്കപ്പെടാവുന്നതല്ല. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുന്നണി തലത്തിൽ കൂടിയാലോചനകളും സമവായങ്ങളും കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. അവയിലൂടെ മാത്രമെ ബദൽ രാഷ്ട്രീയത്തിന്റെ മാതൃക ഉയർത്താനാകൂ. ജനങ്ങള്‍ക്കു പ്രത്യാശയും പ്രചോദനവുമാകാന്‍ എൽഡിഎഫിനും സർക്കാരിനും കഴിയണം. തുടർന്നും ഭരണം ഉറപ്പാക്കേണ്ടത് നിർണായക പ്രാധാന്യമുള്ള ദൗത്യമാണ്. അത് കേരളത്തിന്റെ മാത്രം ആവശ്യമല്ല.

തിരഞ്ഞെടുപ്പില്‍ പ്രവർത്തനത്തിനനുസരിച്ച് നേട്ടമുണ്ടാക്കാനായില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. സിപിഐയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ 15,29,235 വോട്ടുകളും 17 സീറ്റുകളും ലഭിച്ചെങ്കിലും വോട്ടു ശതമാനത്തിലും സീറ്റുകളിലുമുണ്ടായ കുറവ് അവഗണിക്കാവുന്നതല്ല. തിരഞ്ഞെടുപ്പ് ഫലം കമ്യൂണിസ്റ്റ് പാർട്ടിക്കും ബഹുജന പ്രസ്ഥാനങ്ങൾക്കും ഈ കാലയളവിൽ ഉണ്ടായ വളർച്ചയെയും പ്രവർത്തന രംഗത്ത് പ്രകടമായ ഊർജസ്വലതയെയും പ്രതിഫലിപ്പിക്കുന്നില്ല.

കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലാണെന്നു റിപ്പോര്‍ട്ടിൽ പറയുന്നു. സംഘടനാപരമായും രാഷ്ട്രീയപരമായും കടുത്ത ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്. പ്രബലരായ നേതാക്കളും അണികളും ബിജെപിയിലേക്കു ചേക്കേറുന്നു. സിപിഐയ്ക്ക് ഏറ്റവും കൂടുതല്‍ അംഗസംഖ്യ കൊല്ലത്താണ് (34,998), രണ്ടാമത് തിരുവനന്തപുരം (23,686). മൂന്നാമതുള്ള തൃശൂരിൽ 19,829 അംഗങ്ങളുണ്ട്. ആലപ്പുഴയിൽ 19,842 അംഗങ്ങളുണ്ട്. ഏറ്റവും കുറവ് അംഗങ്ങളുള്ളത് വയനാട്ടിലാണ്– 2623 പേർ.

English Summary: CPI organizational report against Kerala Government

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com