‘പാർട്ടിയാണ് ആയുധം, പാർട്ടിയാണ് അമ്മ’; സിപിഐ പ്രതിനിധി സമ്മേളനത്തിന് തുടക്കം
Mail This Article
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. പാർട്ടിയാണ് പ്രധാനമെന്ന് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ‘‘പാർട്ടിയാണ് ആയുധം. പാർട്ടിയാണ് അമ്മ. പാർട്ടിയെ സ്നേഹിക്കണം, വളർത്തണം. കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം തത്വാധിഷ്ഠിതമായി നടക്കണം. സംസ്ഥാനങ്ങളിലെ ഇടത് ഐക്യം തൃപ്തികരമല്ല. ബിജെപി 2024ൽ തോൽപ്പിക്കാൻ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ ജനാധിപത്യ മതേതര പാർട്ടികളും ഒരുമിക്കണം’’– ഡി.രാജ പറഞ്ഞു.
മുതിർന്ന നേതാവ് സി.ദിവാകരൻ പതാക ഉയർത്തി. പതാക ഉയർത്തേണ്ട സമയമായിട്ടും സമ്മേളന ഹാളിൽ നിന്ന് എത്താതിരുന്ന ദിവാകരനെ ആളയച്ച് വിളിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
അസാധാരണ സമ്മേളനത്തിനാണ് തുടക്കമായിരിക്കുന്നത് എന്ന് പതാക ഉയർത്തിയ ശേഷം സി.ദിവാകരൻ പറഞ്ഞു. ‘‘പാവങ്ങളുടെ പാർട്ടിയാണ് സിപിഐ. ഡി.രാജയേയും കാനം രാജേന്ദ്രനെയും രാജ്യം ഉറ്റുനോക്കുകയാണ്’’– സി.ദിവാകരൻ കൂട്ടിച്ചേർത്തു.
പ്രായപരിധി സംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് രാജ പിന്നീട് സമ്മേളനത്തിൽ വ്യക്തമാക്കും. ഇന്നു രാത്രി രാഷ്ട്രീയ പ്രമേയത്തിൽ ഗ്രൂപ്പ് ചർച്ച നടത്തും. നാളെ പൊതുചർച്ചയും നടക്കും. മറ്റന്നാളാണ് പുതിയ സംസ്ഥാന കൗൺസിലിനെ തിരഞ്ഞെടുക്കുന്നത്.
English Summary: CPI State Conference: Delegates meeting begins