ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി ഖര്‍ഗെ; പ്രചാരണത്തിന് തരൂർ മഹാരാഷ്ട്രയിലേക്ക്
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും ശശി തരൂർ എംപിയുടെയും നാമനിർദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ജാർഖണ്ഡ് മുൻമന്ത്രി കെ.എന്‍.ത്രിപാഠിയുടെ പത്രിക തള്ളി. ഒപ്പിലെ വ്യത്യാസം മൂലമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂതന്‍ മിസ്ത്രി അറിയിച്ചു.
ഖര്‍ഗെ കേരള ഹൗസിലെത്തി മുതിർന്ന നേതാവ് എ.കെ.ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കളും അരമണിക്കൂര്‍ ചര്‍ച്ച നടത്തി. ആന്‍റണിയോട് നന്ദി പറയാനാണ് എത്തിയതെന്ന് വ്യക്തമാക്കിയ ഖര്‍ഗെ, മത്സരം വ്യക്തിപരമല്ലെന്നു പറഞ്ഞു. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ആന്‍റണി തയാറായില്ല. ഖര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ആദ്യം ഒപ്പിട്ടത് ആന്‍റണിയായിരുന്നു.
അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പുരിലെ ബുദ്ധ പുണ്യസ്ഥലമായ ദീക്ഷഭൂമി സന്ദര്‍ശിച്ചു ശശി തരൂര്‍ പ്രചാരണത്തിന് തുടക്കമിട്ടു. ഡോ. ബി.ആര്‍.അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചത് ഇവിടെ വച്ചാണ്. ഞായറാഴ്ച, വാര്‍ധയില്‍ മഹാത്മാഗാന്ധി സ്ഥാപിച്ച സേവാഗ്രാം ആശ്രമവും പന്‍വാറില്‍ വിനോബഭാവെയുടെ ആശ്രമവും സന്ദര്‍ശിക്കുന്ന തരൂർ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്.
English Summary: Mallikarjun Kharge vs Shashi Tharoor race for Congress President Poll