ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുയര്‍ന്നത് പരസ്യമായി സമ്മതിച്ച് സിപിഐ. കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും എല്ലാവര്‍ക്കും എല്ലാകാര്യങ്ങളിലും തൃപ്തിയില്ലെന്നും അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. പാര്‍ട്ടിയിലെ പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചതാണെന്നും അതു നടപ്പാക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ചകളില്‍ രൂക്ഷവിമര്‍ശനമേല്‍ക്കേണ്ടി വന്നു.

പൊലീസിനെതിരെയും ആരോഗ്യം, കൃഷി വകുപ്പുകള്‍ക്കെതിരെയുമാണു സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായത്. സാധു സ്ത്രീക്കു വേണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിച്ച മന്ത്രി ജി.ആര്‍.അനിലിനുപോലും നീതികിട്ടിയില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കാണിക്കാന്‍ നല്ല ബിംബം, പക്ഷേ ഭരണത്തില്‍ പരാജയമെന്നാണു കൃഷിമന്ത്രി പി.പ്രസാദിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ശ്രീറാം വെങ്കിട്ടരാമനു ജില്ലാ കലക്ടറായി നിയമനം കൊടുത്തത് ആരുടെ തീരുമാനമാണ്. പ്രതിഷേധം കടുത്തപ്പോള്‍ പിന്‍മാറേണ്ടി വന്നതു റവന്യൂ വകുപ്പിനു നാണക്കേടായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. 

സില്‍വര്‍ലൈന്‍ നടപ്പാക്കേണ്ടതില്ലെന്ന് അഞ്ചു ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂ എന്നു മറുപടി പ്രസംഗത്തില്‍ കാനം പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ഒരു വര്‍ഷമേ ആയിട്ടുള്ളൂ, അഞ്ചുവര്‍ഷം കാത്തിരിക്കാനും കാനം ആവശ്യപ്പെട്ടു. സമ്മേളന നടപടികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ട സിപിഐ നേതൃത്വം വിമര്‍ശനങ്ങള്‍ പരസ്യമായി സമ്മതിച്ചു. പ്രായപരിധി ദേശീയ കൗണ്‍സിലിന്‍റെ മാര്‍ഗ നിര്‍ദേശം മാത്രമാണെങ്കിലും ഓരോ സംസ്ഥാനങ്ങള്‍ക്കും നടപ്പാക്കണമോ എന്നു തീരുമാനിക്കാം. ഇതനുസരിച്ച് നടപ്പാക്കാന്‍ സംസ്ഥാന കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചെന്നും എതിര്‍പ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. 

പാര്‍ട്ടി നേതൃത്വങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണു രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ഉണ്ടായത്. രാജ്യത്തു പാർട്ടിക്ക് അരശതമാനം വോട്ട് ഉണ്ടാക്കാൻ ഉള്ള ഐഡിയ പറയൂ, എന്നിട്ടാവട്ടേ ബദൽ എന്നും പ്രതിനിധികൾ കേന്ദ്ര നേതൃത്വത്തെ പരിഹസിച്ചു. സിപിഐയെ കാനം സിപിഎമ്മിന് അടിയറവ് വച്ചുവെന്നും പാര്‍ട്ടില്‍ കാനത്തിന്‍റെ അപ്രമാദിത്വമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. കാനത്തെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്നു പറയുന്നത് അല്‍പ്പത്തരമാണെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. നാളെ പുതിയ സംസ്ഥാന കൗണ്‍സിലനെയും സെക്രട്ടറിയെയും തിര‍ഞ്ഞെടുക്കും. സംസ്ഥാന കൗണ്‍സിലിലെ അംഗബലമനുസരിച്ചാവും മല്‍സരം വേണമോ വേണ്ടയോ എന്നു കാനം വിരുദ്ധചേരി തീരുമാനിക്കൂ.

English Summary: CPI State Conference updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com