ADVERTISEMENT

കണ്ണൂർ∙ സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് (68) അന്ത്യാഞ്ജലി അർപ്പിച്ച് നാട്. തലശ്ശേരി ടൗൺ ഹാളിലെ പൊതുദർശനം പൂർത്തിയായി അദ്ദേഹത്തിന്റെ മൃതദേഹം കോടിയേരിയിലെ വസതിയിൽ എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണു പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. രാത്രിയിലും വൻ ജനസാഗരമാണ് ടൗണ്‍ഹാളിലേക്ക് ഒഴുകിയത്. 

‌മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ടൗൺ ഹാളിലെത്തി. നൂറുകണക്കിന് ആളുകളാണു പ്രിയ സഖാവിനെ കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നത്. 

രാവിലെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്നു കണ്ണൂര്‍ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ‍സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മ‍ൃതദേഹം ഏറ്റുവാങ്ങിയത്. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടായിരുന്നു. 

തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനം ഉണ്ടാകും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

Kodiyeri Balakrishnan
കോടിയേരി ബാലകൃഷ്ണന് തലശ്ശേരി ടൗൺ ഹാളിലെത്തി അഭിവാദ്യം അർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും. ചിത്രം. സമീർ എ.ഹമീദ്.മനോരമ

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

English Summary: Kodiyeri Balakrishnan's funeral on Monday– Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com