ADVERTISEMENT

ന്യൂഡൽഹി ∙ 22 വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസില്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ഒരു പ്രസിഡന്റ് വരാന്‍ പോകുന്നു. ഈ ചരിത്രമുഹൂര്‍ത്തില്‍ ഇതില്‍ പങ്കാളിയാകുന്നതില്‍ ഒരാള്‍ മലയാളിയാണ് എന്നതാണ് പ്രധാന പ്രത്യേകത. ദക്ഷിണേന്ത്യയില്‍ നിന്നുള്ള രണ്ടു നേതാക്കളാണ് ഏറ്റുമുട്ടുന്നത്. മല്ലികാര്‍ജുൻ ഖർഗെയും ഡോ.ശശി തരൂരും. ശശി തരൂർ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്കുശേഷം രണ്ടാമതായി ഒരു മലയാളി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്കെത്തും.

തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ആരുമില്ലെന്നും എല്ലാവരും സ്വന്തം താൽപര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും ശശി തരൂർ മനോരമ ന്യൂസ് അഭിമുഖത്തിൽ പറഞ്ഞു. ഗാന്ധി കുടുംബവും ഹൈക്കമാൻഡും എല്ലാ നിഷ്പക്ഷരായാണ് നിൽക്കുന്നത്. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇതാണ് വ്യക്തമാക്കിയത്. എന്നാൽ മുതിർന്ന നേതാക്കളോടൊപ്പം എത്തി ഖർഗെ പത്രിക സമർപ്പിച്ചപ്പോൾ എല്ലാവർക്കും ഇതൊരും ‘അറേഞ്ചഡ് കല്യാണം’ പോലെയായിരിക്കുമെന്ന് സ്വാഭാവികമായും സംശയമുണ്ടാകാം.

എന്നാൽ എന്റെ അധ്യക്ഷ സോണിയ പറഞ്ഞത് വിശ്വസിക്കുന്നു. ‘‘ധൈര്യത്തോടെ മത്സരിച്ചോളൂ, ഞങ്ങൾക്ക് ഒരു സ്ഥാനാർഥിയുമില്ല, നിഷ്പക്ഷമായാണ് നിൽക്കുന്നത്’’ എന്നാണ് അവർ പറഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു. ‘‘ഞാൻ 10 വർഷമായിട്ട് പറയുന്നതാണ് പാർട്ടിയിൽ തിരഞ്ഞെടുപ്പ് വേണമെന്ന്. മത്സരിക്കാനുള്ള തീരുമാനം മികച്ചതാണ്. ഇനിയും സ്ഥാനാർഥികൾ വന്നാൽ അവരോടും ഇതുതന്നെയാകും പറയുക’’ എന്നാണ് രാഹുൽ പറഞ്ഞത്. ആ സ്പിരിറ്റിലാണ് ഞങ്ങൾ മത്സരിക്കുന്നത്– ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ രണ്ടു ലോക്സഭാ തിര‍ഞ്ഞെടുപ്പിലും 19 ശതമാനം വോട്ടുമാത്രമാണ് കോൺഗ്രസിനു കിട്ടിയത്. ഇതിനു മാറ്റം വരണമെങ്കിൽ പാർട്ടിയിൽ മാറ്റം വരണം. വോട്ടർപട്ടിക ലഭിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ പൂർണമല്ല. ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ വോട്ടർമാരെ നേരിട്ടു ബന്ധപ്പെടാനുള്ള വിവരങ്ങൾ ഒന്നും പട്ടികയിലില്ല. ഇതിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി വോട്ടെടുപ്പ് നടക്കാത്തതിനാൽ ഇതു മനഃപൂർവമാണെന്നു തോന്നുന്നില്ല. പരിചയക്കുറവ് മൂലമാകാം.

എത്ര വോട്ടു കിട്ടുമെന്ന് അറിയില്ല. ജയിക്കാനാണ് മത്സരിക്കുന്നത്. അതിനു പലതരത്തിലുള്ള പ്രചാരണനടപടികൾ സ്വീകരിക്കും. ഗാന്ധി കുടുംബം മത്സരിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് എളുപ്പമാവുമെന്ന് കരുതുന്നില്ല. ജി–23 എന്നൊരു സംഘമില്ല. രണ്ടു മുതിർന്ന നേതാക്കളാണ് കത്ത് എഴുതുന്നുണ്ടെന്നും പിന്തുണ തരണമെന്നും ആവശ്യപ്പെട്ട് സമീപിച്ചത്. നൂറിലധികം പേരുടെ പിന്തുണയുണ്ടെന്നാണ് അവർ അറിയിച്ചത്. എന്നാൽ കോവിഡ് സമയമായിരുന്നതിനാൽ ഡൽഹിയിലുണ്ടായിരുന്ന 23 പേർ മാത്രം ഒപ്പിട്ടു. അതാണ് കഥ. എന്നാൽ താൻ 2014 മുതൽ കോൺഗ്രസിൽ മാറ്റത്തിനു വേണ്ടി വാദിക്കുന്നയാളാണെന്നും തരൂർ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം:

English Summary: Shashi Tharoor About Congress Presidential Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com