ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ ഫിലിം സൊസൈറ്റികളുടെ സ്ഥാപകരിൽ ഒരാളായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിൽ സിനിമയിലെന്ന പോലെ ട്വിസ്റ്റുകൾക്ക് കുറവുണ്ടായിട്ടില്ല. മൂന്നു തവണ ഒരേ മണ്ഡലത്തിൽ പരാജയപ്പെട്ട് നേതൃത്വം എഴുതിതള്ളിയ കാനം എഐടിയുസി സംസ്ഥാന സെക്രട്ടറിയായും പാർട്ടി സെക്രട്ടറിയുമായാണ് തിരിച്ചെത്തിയത്. തിരഞ്ഞെടുപ്പിലൂടെ സെക്രട്ടറിയെ നിശ്‌ചയിച്ച രീതിയുണ്ടാകാത്ത സിപിഐയുടെ പാരമ്പര്യം നിലനിർത്താൻ കഴിഞ്ഞതും നേതാവെന്ന നിലയിൽ നേട്ടമായി. 

25–ാം വയസിൽ പാർട്ടി സെക്രട്ടേറിയറ്റ് അംഗമായ കാനത്തിന് ദീർഘകാലത്തെ പ്രവർത്തന പരിചയമാണ് കൈമുതൽ. അണികളെ അറിയാനും അവരുടെ അഭിലാഷങ്ങൾക്കൊത്ത് ഉയരാനുമുള്ള കഴിവാണ് പ്രത്യേകത. കാഴ്‌ചയിലെ പോലെ നിലപാടുകളുടെ കാര്യത്തിലും കടുപ്പക്കാരനാണ് കാനം. ആരാടാ എന്നു ചോദിച്ചാൽ ഞാനാടാ എന്നു മറുപടി പറയാനുള്ള കരുത്താണ് കാനത്തെ ശക്തനും ജനകീയനുമായ പാർട്ടി സെക്രട്ടറിയാക്കിയത്. ആ രീതി കൈമോശം വന്നു സിപിഎമ്മിനു വിധേയനായി എന്ന ആരോപണമാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെടുന്നു എന്ന വിമർശനം കമ്മിറ്റിയിൽ ഉയർന്നപ്പോൾ ‘ഇതെന്താണു ഗുസ്തിമത്സരമാണോ? മുന്നണി രാഷ്ട്രീയമല്ലേ’ എന്ന മറുചോദ്യമുയർത്താൻ കഴിയുന്ന നിശ്ചയദാർഢ്യമാണ് എതിർപ്പുകളെ മറികടക്കാൻ കരുത്തായത്.

75 വയസ്സെന്ന പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുന്ന കെ.ഇ.ഇസ്മയിലും സി.ദിവാകരനും സമ്മേളനത്തിനു തൊട്ടുമുൻപ് കാനത്തിനെതിരെ രംഗത്തെത്തിയതാണ് സമ്മേളനത്തിനു വിഭാഗീയതയുടെ ചൂരും ചൂടുമുണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ചത്. പ്രായപരിധി സെൻട്രൽ കൗൺസിലിന്റെ നിർദേശം മാത്രമാണെന്നും തീരുമാനമല്ലെന്നും തുറന്നടിച്ച ദിവാകരൻ സെക്രട്ടറി സ്ഥാനത്തേക്കു മത്സര സാധ്യത തള്ളിയില്ല. കേന്ദ്ര തീരുമാനം താഴേഘടകങ്ങളിൽ നടപ്പിലാക്കിയപ്പോൾ സംസ്ഥാന നേതൃത്വത്തിനായി മാത്രം എങ്ങനെ ഒഴിവുകൊടുക്കുമെന്നായിരുന്നു കാനത്തിന്റെ മറുചോദ്യം. തനിക്കു നേരെ ഉയർന്ന വിമർശനങ്ങൾക്ക് സംസ്ഥാന സമ്മേളനത്തിലെ പൊതുയോഗത്തിൽ അദ്ദേഹം പരോക്ഷ വിമർശനവും നടത്തി. 

എന്നാൽ, സമ്മേളന അന്തരീക്ഷം കാനത്തിന് അനുകൂലമായി രൂപപ്പെട്ടതും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുമാണ് മത്സരം ഒഴിവാക്കിയത്. പാർട്ടിക്ക് ഏറെ പ്രാധാന്യമുള്ള സംസ്ഥാനത്ത് വിഭാഗീയതയുടെ പേരിൽ മത്സരം നടക്കുന്നത് ഗുണകരമാകില്ലെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു. ജില്ലയിൽനിന്ന് ഇരുവിഭാഗങ്ങളും ആവശ്യപ്പെട്ട ആളുകളെ കൗണ്‍സിലിൽ ഉൾപ്പെടുത്തി സമവായം ഉണ്ടാക്കി. കഴിഞ്ഞ തവണ ഒഴിവാക്കിയ ആലപ്പുഴയിൽനിന്നുള്ള ജി.കൃഷ്ണ പ്രസാദിനെയും മലപ്പുറത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരാജയപ്പെട്ട അജിത് കോളാടിയെയും അടക്കമുള്ളവരെ ഉൾപ്പെടുത്തി. നാഷനൽ എക്സിക്യൂട്ടിവ് അംഗം കെ.ഇ.ഇസ്മയിൽ കാനത്തിന്റെ പേരു നിർദേശിച്ചു. ദേശീയ കണ്‍ട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പിന്‍താങ്ങി.

വികാര നിർഭരമായാണ് കെ.ഇ.ഇസ്മയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തത്. പാർട്ടിയെ മുന്നോട്ടു നയിക്കാൻ മുതിർന്ന നേതാക്കളും താനും ചെയ്ത സേവനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. പാർട്ടിയുടെ ഗുണം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തും ഉണ്ടാകരുതെന്ന നിർദേശവും മുന്നോട്ടുവച്ചു. നാഷനൽ എക്സിക്യൂട്ടീവ് അംഗമായതിനാൽ പാർട്ടി കോൺഗ്രസിനുശേഷം കെ.ഇ.ഇസ്മയിലിന്റെ പ്രവർത്തന മേഖല തീരുമാനിക്കും. സി.ദിവാകരന് കമ്മിറ്റികളിൽ അംഗമല്ലാതെ പാർട്ടി അംഗമായി തുടരാം. തുറന്നു പറച്ചിലുകളുടെ പേരിൽ ദിവാകരനെതിരെ നടപടിക്കു സാധ്യതയില്ല.

English Summary: Kanam Rajendran elected as CPI State Secretary for the third time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com