സെക്രട്ടേറിയറ്റിലെ ആവശ്യമില്ലാത്ത തസ്തികകൾ ഏതൊക്കെ?; പഠിക്കാൻ സമിതി
Mail This Article
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലെ ആവശ്യമില്ലാത്ത തസ്തികകൾ ഇല്ലാതാക്കി പുതിയവ സൃഷ്ടിക്കുന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചു. റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനായ വി.എസ്.ശെന്തിൽ അധ്യക്ഷനായ സമിതിക്കാണ് പഠനത്തിന്റെ ചുമതല. സമിതിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് മാനേജ്മെന്റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐഎംഎമ്മിന്റെ സേവനം ഉപയോഗിക്കാം. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം.
ഇലക്ട്രോണിക് ഫയൽ സംവിധാനവും ഇ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയ വിവിധ പോർട്ടലുകൾ നിലവിൽവന്നശേഷം ഏതൊക്കെ തസ്തികകൾ സെക്രട്ടേറിയറ്റിൽ ആവശ്യമില്ലാതായെന്നു സമിതി പഠനവിധേയമാക്കും. ഓഫിസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്ക് ഇപ്പോൾ കാര്യമായ ജോലി ഇല്ലെന്നു നേരത്തെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഏതൊക്കെ പുതിയ തസ്തികകൾവേണമെന്നും, ആവശ്യമില്ലാത്ത തസ്തിക ഒഴിവാക്കി പുതിയവ സൃഷ്ടിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളും സമിതി നൽകും. ഇതിനോടകം നടപ്പിലാക്കിയതും പുതുതായി നടപ്പിലാക്കുന്നതുമായ പരിഷ്കാരങ്ങൾക്ക് അനുസരിച്ചു നിലവിലെ സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനും സമിതിക്കു സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ ഭരണ പരിഷ്കരണം സംബന്ധിച്ചു ഭരണപരിഷ്കാര കമ്മിഷനും ഉദ്യേോഗസ്ഥ ഭരണപരിഷ്കാര വകുപ്പും പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലുള്ളവരെ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കാൻ തീരുമാനിച്ചിരുന്നു. പൊതുഭരണവകുപ്പിൽ മാത്രം 221 തസ്തികകൾ അധികമാണെന്നാണു കണ്ടെത്തിയത്.
Content Highlight: Kerala Secretariat, Kerala Government Employees, Kerala Government Jobs