ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിനെ ആദ്യമായി ചോദ്യം ചെയ്യാൻ സിബിഐ; നോട്ടിസ്
Mail This Article
കൊച്ചി∙ ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് നൽകി. കേസിൽ ശിവശങ്കറിനെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്.
നിർധനർക്കുള്ള ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാൻ ശിവശങ്കറിന് ഒരു കോടി രൂപ കൈക്കൂലി ലഭിച്ചതായി നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്തുകേസിൽ കസ്റ്റംസ് ആരോപിച്ചിരുന്നു. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാക്കി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയായ എറണാകുളം അഡീ. സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലായിരുന്നു ആരോപണം.
കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിനു വിനിയോഗിച്ചപ്പോൾ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.
English Summary: Life Mission Case: CBI to question M Sivasankar