ഉത്തരാഖണ്ഡിൽ വിവാഹസംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം
Mail This Article
ഡെറാഡൂൺ∙ വിവാഹസംഘവുമായി പോയ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഘർവാൾ ജില്ലയിലെ തിമാരി ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബസിൽ 40–45 പേരുണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്. ഹരിദ്വാറിലെ ലാല്ധാങ്ങിൽനിന്ന് കണ്ടാഗാവ് വഴിയാണ് സംഘമെത്തിയത്. റിഖ്നിഖൽ – ബിറോഖൽ റോഡിൽ വച്ചായിരുന്നു അപകടമെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി) അറിയിച്ചു.
രക്ഷാപ്രവർത്തനം തുടരുകയാണ്. ബിറോഖലിലെ ഒരു ഗ്രാമത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. രാത്രി ഏഴരയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി.
ആദ്യഘട്ടത്തിൽ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാൻ കാര്യമായ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ദുരന്തനിവാരണ സേനയെത്തി ലൈറ്റുകൾ തെളിയിച്ചപ്പോഴാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്.
English Summary: 25 Killed After Bus With Wedding Party Falls Into Uttarakhand Gorge