കച്ചവട ചൂഷണം തടയാന്‍ നടപടി; പരിശോധനാ സ്ക്വാഡിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ റേഷൻ കടകളിൽ സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള സംസ്ഥാനതല പരിശോധനാ സ്ക്വാഡിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയും അണ്ടർ സെക്രട്ടറിയും തലവന്മാരായി രണ്ടു സംഘങ്ങളാണ് രൂപീകരിച്ചത്. തെറ്റായ കച്ചവട രീതികളും ചൂഷണങ്ങളും തടയുന്നതിനും ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പ്രയോജനം ജനങ്ങൾക്കു ലഭിക്കുന്നതിനുമാണ് നടപടി.
ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്നും, ഗ്യാസ് ബുക്ക് ചെയ്ത ക്രമപ്രകാരം വിതരണം ചെയ്യുന്നുണ്ടോ എന്നും സ്ക്വാഡ് പരിശോധിക്കും. അളവു, തൂക്ക ഉപകരണങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ടോ, സാധനങ്ങൾക്ക് അധികവില ഈടാക്കുന്നുണ്ടോ, ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്നും മെച്ചപ്പെട്ട സേവനം ജനങ്ങൾക്കു ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ അളവു മുദ്ര പതിക്കുന്നത് ശാസ്ത്രീയമായ രീതിയിലാണോ എന്നും സ്ക്വാഡ് പരിശോധിക്കും. ലീഗൽ മെട്രോളജി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും നടത്തുന്ന പരിശോധനകൾക്ക് കൃത്യമായ റിപ്പോർട്ടുകൾ തയാറാക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിർദേശം നൽകി.
English Summary: The functioning of State Level Inspection Squad has been reorganized