പദവി ലഭിക്കാത്തതിൽ അതൃപ്തിയില്ല; 2024ൽ മത്സരിക്കാനുള്ള തയാറെടുപ്പ് തുടങ്ങും: പങ്കജ മുണ്ടെ
Mail This Article
ഔറംഗബാദ് ∙ ഒരു പദവിയും ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്നും 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പാർലിയിൽ നിന്ന് മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ബിജെപി നേതാവ് പങ്കജ മുണ്ടെ. മുൻ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. ബീഡ് ജില്ലയിലെ സാവർഗാവ് ഘട്ടിൽ ദസറ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
‘‘പോരാട്ടം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഛത്രപതി ശിവാജി മഹാരാജിനുപോലും പോരാടേണ്ടിവന്നു. ഗോപിനാഥ് മുണ്ടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പോരാടി’’ – അവർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും തന്റെ ദസറ റാലികളിലെ ജനക്കൂട്ടത്തെ കണ്ട് ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
‘‘അവരുടെ നേതാവിന് എന്തെങ്കിലും പദവി ലഭിക്കണമെന്ന് ആളുകൾ കരുതുന്നു. അതിൽ തെറ്റൊന്നുമില്ല. 2019 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഞാൻ ഒരു പദവിയും വഹിക്കുന്നില്ല. പക്ഷേ എനിക്ക് അതൃപ്തിയില്ല’’ – അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ ബന്ധുവും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ട പാർലിയിൽ നിന്നുതന്നെ വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ പങ്കജ മുണ്ടെ, തനിക്ക് ആരോടും അതൃപ്തിയില്ലെന്നും പാർട്ടി ടിക്കറ്റ് നൽകിയാൽ 2024ലെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞു. 2014നും 2019നും ഇടയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു പങ്കജ മുണ്ടെ.
English Summary: "Will Start Preparing To Contest For 2024 Elections": BJP's Pankaja Munde