ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖ നടൻ ദിലീപിന്റേതു തന്നെയെന്നു ഫൊറൻസിക് പരിശോധനാ ഫലം. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം കാണിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന പരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

ശബ്ദങ്ങള്‍, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതുമാണ് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു കൈമാറിയത്. ഇവ വ്യാജമാണെന്നും തുടർച്ച ഇല്ലാത്തതാണെന്നുമായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ കോടതിയിൽ ഉയർത്തിയ വാദം. ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച് ഇവയുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.

ബാലചന്ദ്രകുമാർ കൈമാറിയ പെൻഡ്രൈവ് സൈബർ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവായി പെൻഡ്രൈവിലുള്ള ശബ്ദസന്ദേശം കോടതിയിൽ കേൾപ്പിച്ചപ്പോഴാണ് ആധികാരികത പരിശോധിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്.

English Summary: Dileep's Sound In The Audio submitted by Balachandra Kumar, Says Forensic Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com