മാർഗനിർദേശങ്ങൾ പാലിക്കാതെ സ്കൂളുകൾ; പരിശോധിക്കാതെ മോട്ടർ വാഹനവകുപ്പ്, അപകടങ്ങൾ തുടർകഥ
Mail This Article
തിരുവനന്തപുരം∙ ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റിൽനിന്നുള്ള ബസുകൾ മാത്രമേ വിനോദ, പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നതടക്കമുള്ള കർശന നിർദേശങ്ങൾ നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്കു നൽകിയിരുന്നു. മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ സ്കൂളുകളും പരിശോധന നടത്തുന്നതിൽ മോട്ടർ വാഹനവകുപ്പും കാണിക്കുന്ന വീഴ്ചയാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും നടത്തുന്ന യാത്രകൾക്ക് അംഗീകൃത ടൂർ ഓപ്പറേറ്റർമാരെ മാത്രമേ നിയോഗിക്കാവൂ എന്ന് 2020 മാർച്ച് രണ്ടിന് പൊതു വിദ്യാഭ്യാസ സെക്രട്ടറി നിർദേശിച്ചിരുന്നു. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവൻമാര്‍ക്കായിരിക്കും. അധ്യാപകർ യാത്രയുടെ ആസൂത്രണം പൂർണമായും ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി നിർദേശിച്ചിരുന്നു.
പഠനയാത്രകൾ സംബന്ധിച്ച് പ്രത്യേക നിര്‍ദേശം 2013 ഡിസംബറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിരുന്നു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി മാത്രം ബന്ധപ്പെടുത്തി നടത്തണമെന്നായിരുന്നു നിർദേശം. പഠനയാത്രയ്ക്കു പോകുന്ന സ്ഥലം, സന്ദർശിക്കുന്ന സ്ഥലങ്ങൾ, ദിവസം എന്നിവയെക്കുറിച്ച് പ്രധാന അധ്യാപകന് അറിവുണ്ടായിരിക്കണം. സ്ഥാപനങ്ങളും സ്ഥലങ്ങളും സന്ദർശിക്കുന്നതിനു മുൻപ് അവയെക്കുറിച്ച് കുട്ടികൾക്ക് മുൻകൂട്ടി അറിവു നൽകണം. യാത്രപോകുന്നതിനു മുൻപ് താമസം, ഭക്ഷണം എന്നിവ ബുക്ക് ചെയ്തിരിക്കണം.
20 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിൽ മേൽനോട്ടം വേണം. പെൺകുട്ടികൾക്കായി വനിതാ അധ്യാപകർ ഉണ്ടാകണം. രക്ഷകർത്താക്കളുടെ സമ്മതപത്രംവാങ്ങി മൊബൈൽ നമ്പരുകൾ വാങ്ങണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. യാത്രയ്ക്കിടയിൽ അത്യാവശ്യ മരുന്നുകൾ കരുതണം. യാത്രാവേളയിൽ അധ്യാപകർ ലഹരി ഉപയോഗിക്കരുത്. കുട്ടികൾ ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഇല്ലാതാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദേശിക്കുന്നു.
English Summary: Guidelines of Educational dept. for school tour programmes are not practiced properly