ഗാംബിയയിൽ 66 കുട്ടികളുടെ മരണം; 4 കഫ് സിറപ്പുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ ഗാംബിയയിൽ 66 കുട്ടികൾ വൃക്കരോഗം ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംശയം പ്രകടിപ്പിച്ച നാല് കഫ് സിറപ്പുകൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാന ആസ്ഥാനമായ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിക്കുന്ന നാല് കഫ് സിറപ്പുകൾക്കെതിരെയാണ് അന്വേഷണം. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് സംശയനിഴലിലുള്ളത്.
ഈ കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സെപ്റ്റംബർ 29നു തന്നെ മുന്നറിയിപ്പു നൽകിയിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇക്കാര്യം ഉടൻതന്നെ ഹരിയാനയിലെ റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. പിന്നാലെ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു.
ഈ നാലു സിറപ്പുകൾ ഉപയോഗിച്ചതിന്റെ ഫലമായി ഗാംബിയയിലെ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്നു സംശയിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. ഇതു സംബന്ധിച്ച് കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു. ഈ മരുന്നുകൾ ഗാംബിയയ്ക്കു പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരുന്നു.
നാലു മരുന്നുകളിലും അമിതമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവ വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറിനു വരെ കാരണമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
English Summary: India Probes 4 Cough Syrups After WHO Alert On 66 Child Deaths In Gambia