യുഎസിൽ 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരായ നാലുപേരും കൊല്ലപ്പെട്ടു
Mail This Article
ന്യൂഡൽഹി∙ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ യുഎസിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരായ നാലുപേരെയും കലിഫോർണിയയിലെ ഫലോദ്യാനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എട്ടു മാസം പ്രായമുള്ള ആരൂഹി ധേരി, മാതാപിതാക്കളായ ജസ്‌ലീൻ കൗർ (27), ജസ്ദീപ് സിങ് (36), ഇവരുടെ ബന്ധു അമൻദീപ് സിങ് (39) എന്നിവരെ തിങ്കളാഴ്ച വടക്കൻ കലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽനിന്ന് കാണാതാകുകയായിരുന്നു.
ഇന്ത്യാന റോഡ് ആൻഡ് ഹച്ചിൻസൺ റോഡിനു സമീപമുള്ള ഫലോദ്യാനത്തിൽ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മെർസെഡ് കൗണ്ടി ഷെരീഫ് വേൺ വാൺകെ അറിയിച്ചു. ഉദ്യാനത്തിലെ ജോലിക്കാരനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. വിഡിയോയിൽ ജസ്ദീപിന്റെയും അമൻദീപിന്റെയും കൈകൾ ബന്ധിക്കപ്പെട്ടനിലയിൽ അവരുടെ ബിസിനസ് കേന്ദ്രത്തിൽനിന്ന് പുറത്തുവരുന്നത് കാണാൻ കഴിയും. പിന്നാലെ കുഞ്ഞും അമ്മയും തട്ടിക്കൊണ്ടുപോകുന്നയാൾക്കൊപ്പം വരുന്നതും കാണാം. എല്ലാവരെയും തട്ടിക്കൊണ്ടുപോയ ആൾ ട്രക്കിലേക്കു കയറ്റുന്നതും വിഡിയോയിൽ ഉണ്ട്.
കുടുംബത്തെ തട്ടിക്കൊണ്ടുപോയതിനു പിറ്റേ ദിവസം തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ ഉൾപ്പെട്ട ജീസസ് മാനുവൽ സാൽഗാഡോ(48)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലെ ഹോഷിയാപുരിൽനിന്നുള്ളവരാണ് ജസ്ദീപിന്റെ മാതാപിതാക്കളായ ഡോ. രൺധീർ സിങ്ങും കിർപാൽ കൗറും.
English Summary: Kidnapped Indian-Origin Family Including Baby Found Dead In Orchard In US