കുറിയർ സ്ഥാപനം വഴി രാസലഹരി കടത്ത്: എറണാകുളത്ത് 2 പേര് പിടിയിൽ
Mail This Article
കൊച്ചി ∙ അങ്കമാലിയിലും കുട്ടമശേരിയിലും കുറിയർ സ്ഥാപനം വഴി രാസലഹരി കടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്സൽ (25), നെടുമ്പാശേരി അത്താണി പെരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. സംഭവത്തിൽ ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മലിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
അങ്കമാലിയിലെ കുറിയർ സ്ഥാപനത്തിൽ പാഴ്സലായി വന്ന 200 ഗ്രാം എംഡിഎംഎ കൈപ്പറ്റി പോകുന്ന വഴിയാണ് അജ്മല്‍ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടമശേരിയിലെ കുറിയർ സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 ഗ്രാം എംഡിഎംഎ കൂടി പിടികൂടിയത്. രണ്ടു സ്ഥലത്തേക്കും അയച്ചത് മുംബൈയിൽ നിന്നാണ്. ബ്ലുടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ അയച്ചത്.
അഫ്സലാണ് അജ്മലിനൊപ്പം മുംബൈയിൽനിന്നും സാംപിൾ പരിശോധിച്ച് ലഹരിമരുന്ന് വാങ്ങിയത്. എംഡിഎംഎയുടെ പ്രാദേശിക വിൽപനക്കാരനാണ് വിഷ്ണു. ചെറിയ പാക്കറ്റുകളാക്കിയാണ് വിൽപന. രണ്ടു പേരും നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ലഹരിമരുന്ന് കടത്തു തടയാൻ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ആലുവ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടി, നർകോട്ടിക് സെൽ ഡിവൈഎസ്പി പി.പി.ഷംസ്, അങ്കമാലി ഇൻസ്പെക്ടർ പി.എം.ബൈജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
English Summary: Youths held for drug smuggling in Angamaly