വേഗപ്പൂട്ടില്‍ കൃത്രിമം, അനുവദനീയമല്ലാത്ത ലൈറ്റുകള്‍; 134 ബസുകള്‍ക്കെതിരെ നടപടി
Mail This Article
കൊച്ചി∙ വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. 11 ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചു. 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ കണ്ടെത്തി. 2.16 ലക്ഷം രൂപ ആകെ പിഴ ഈടാക്കി. പരിശോധന പത്ത് ദിവസം നീണ്ടുനില്‍ക്കും.
ഭൂരിഭാഗം ബസുകളും ഓടുന്നത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. സ്വകാര്യ ബസുകളിൽ മോട്ടർവാഹന വകുപ്പ് പരിശോധന നടത്തി. ബസിലെ അലങ്കാരങ്ങൾ മുറിച്ചുമാറ്റി. സ്പീഡ് ഗവർണറും പരിശോധിക്കുന്നുണ്ട്.
ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുമാണ്. നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്. ബസുകളുടെ യാത്ര കഴിഞ്ഞാൽ ഇവ പൂർണമായി നീക്കംചെയ്യാൻ നിർദേശമുണ്ട്. കുറ്റം ആവർത്തിച്ചാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും.തമിഴ്നാട്ടിൽനിന്നെത്തിയ ബസുകൾക്കെതിരെയും നടപടിയെടുക്കും.
English Summary: Action against tourist buses in Kerala, Updates