ADVERTISEMENT

പാലക്കാട് ∙ വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ. കോട്ടയം പാമ്പാടി പങ്ങട സ്വദേശി എസ്.അരുൺ (30) ആണ് പാലക്കാട്ട് പിടിയിലായത്. ബസ് അമിതവേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. അമിത വേഗത്തെക്കുറിച്ച് 19 തവണയാണ് അരുണിന് മുന്നറിയിപ്പ് ലഭിച്ചത്. ഡ്രൈവർ ജോമോനെ രക്ഷപ്പെടാനും അരുൺ സഹായിച്ച‌ു. ഡ്രൈവറെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജോമോനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. 11 ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചു. 18 ബസുകളില്‍ അനുവദനീയമല്ലാത്ത ലൈറ്റുകള്‍ കണ്ടെത്തി. 2.16 ലക്ഷം രൂപ ആകെ പിഴ ഈടാക്കി. പരിശോധന 10 ദിവസം നീണ്ടുനില്‍ക്കും.

ഭൂരിഭാഗം ബസുകളും ഓടുന്നത് നിയമങ്ങളെ വെല്ലുവിളിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. സ്വകാര്യ ബസുകളിൽ മോട്ടർവാഹന വകുപ്പ് പരിശോധന നടത്തി. ബസിലെ അലങ്കാരങ്ങൾ മുറിച്ചുമാറ്റി. സ്പീഡ് ഗവർണറും പരിശോധിക്കുന്നുണ്ട്.

jomon-palakkad-accident
ഡ്രൈവർ ജോമോനുമായി അപകട സ്ഥലത്ത് തെളിവെടുപ്പ് നടത്തിയപ്പോൾ

ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു. ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുമാണ്. നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്.

ബസുകളുടെ യാത്ര കഴിഞ്ഞാൽ ഇവ പൂർണമായി നീക്കംചെയ്യാൻ നിർദേശമുണ്ട്. കുറ്റം ആവർത്തിച്ചാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും. തമിഴ്നാട്ടിൽനിന്നെത്തിയ ബസുകൾക്കെതിരെയും നടപടിയെടുത്തു.

English Summary: Bus accident arrested in Palakkad accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com