ADVERTISEMENT

തിരുവനന്തപുരം∙ സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ പിടിക്കുന്ന നടപടികൾ നിയമപോരാട്ടത്തിലേക്ക്. ശമ്പളത്തിനായി ചെലവഴിച്ച തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിനു (പിഡബ്ല്യുസി) നോട്ടിസ് അയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല.  

പിഡബ്ല്യുസിക്കു വിലക്കേർപ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സന്ദർഭത്തിൽ എന്തിനാണ് ഇത്തരം നോട്ടിസ് അയച്ചതെന്നായിരുന്നു കമ്പനിയുടെ മറുപടി. ഒരേ വിഷയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കോടതിയിൽ മറുപടി പറയാമെന്നാണ് കമ്പനി നിലപാട്. കേസ് കോടതിയുടെ പരിഗണനയ്ക്കു വരുമ്പോൾ നിയമപരമായി പോരാടാനാണ് കെഎസ്ഐടിഐഎല്ലിന്റെ തീരുമാനം. സ്വപ്നയെ നിയമിച്ച പിഡബ്ല്യുസിയെ വിലക്കണമെന്ന് 2020 ജൂലൈ 16നാണ് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ നൽകിയത്. കെ ഫോൺ സംബന്ധിച്ച കൺസൾട്ടൻസി കരാർ തീരുന്നതിനു മൂന്നു ദിവസം മുന്‍പ് നവംബറിലാണ് വിലക്കി ഉത്തരവിറങ്ങിയത്. 

സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് കെഎസ്ഐടിഐഎല്ലിനെ നേരത്തെ അറിയിച്ചിരുന്നു. തുക തിരിച്ചു പിടിക്കുന്നതിന് നിയമോപദേശം തേടിയശേഷമാണ് കെഎസ്ഐടിഐഎൽ നോട്ടിസ് നൽകിയത്. കെഎസ്ഐടിഐഎല്ലിനു കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ലുസിക്ക് അനുവദിച്ചത്.

സ്വപ്ന സ്വർണക്കടത്തിൽ പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി. പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് നിർദേശിച്ചിരുന്നു. 

English Summary: Contoversy behind Swapna Suresh appointment at Space Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com