ADVERTISEMENT

കൊച്ചി ∙ റോഡുസുരക്ഷയുടെ കാര്യത്തിൽ പ്രകടമാകുന്ന നടപടികളെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറോടു ഹൈക്കോടതി നിർദേശം. വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർഥികളടക്കം 9 പേർ മരിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരം ഹാജരായപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സമാനമായ സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നു പറഞ്ഞ കോടതി, അപകടങ്ങൾ ഒഴിവാക്കാൻ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ആരാഞ്ഞു. ഇനി ഒഴിവുകഴിവുകളില്ലെന്നും സമയബന്ധിതമായ നടപടിയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണ് എന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. ഉത്തരവുകൾ ഇറക്കാനുള്ള അധികാരത്തെപ്പറ്റിയും മറ്റും ചോദിച്ച് അറിഞ്ഞ ശേഷമാണ് കർശന നടപടികളാണ് വേണ്ടതെന്നു കോടതി വ്യക്തമാക്കിയത്. വാഹന ബാഹുല്യവും ഉദ്യോഗസ്ഥരുടെ പോരായ്മകളും കമ്മിഷണർ കോടതിയെ ബോധിപ്പിച്ചെങ്കിലും കർശന നടപടി എടുക്കുന്നുണ്ടെന്നും അപകടമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിച്ച ഡ്രൈവർമാരുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് കോടതിയെ ബോധിപ്പിച്ചു. ന്യൂജൻ ബൈക്കുകളും നിരത്തുകളിൽ അപകടമുണ്ടാക്കുന്നതായും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പോലും നടപടി എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കാഞ്ചേരി അപകടം സംഭവിക്കുന്നതിനു മുൻപ് ബസ് അമിതവേഗത്തിലാണെന്നുള്ള മുന്നറിയിപ്പ് പലപ്രാവശ്യം ബസ് ഉടമയ്ക്കു പോയിരുന്നു. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്. അമിതവേഗതയുടെ പേരിൽ 96 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ബസിന്റെ വേഗപ്പൂട്ട് വേർപെടുത്തി സർവീസ് നടത്തുന്നതു പരാമർശിക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കേരളത്തിലേതിൽ നിന്നു വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കഞ്ചേരി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ഗതാഗത സംവിധാനങ്ങൾ കയറൂരി വിട്ടതു പോലെയാണെന്നു കോടതി കുറ്റപ്പെടുത്തി. കെഎസ്ആർടിസി ബസുകളും ട്രാഫിക് ലംഘനങ്ങൾ നടത്തുന്നതായി കോടതി നിരീക്ഷിച്ചു. ബസുകൾ തമ്മിൽ നടക്കുന്ന മത്സരയോട്ടം കാണുന്നില്ലേ എന്നു ചോദിച്ച കോടതി തൃശൂർ – കുന്നുംകുളം, പാലക്കാട് – ഷൊർണൂർ റോഡുകളിലെ ബസുകളുടെ മരണപ്പാച്ചിലിനെക്കുറിച്ചും പരാമർശിച്ചു. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും കമ്മിഷണർക്കാണെന്നു വ്യക്തമാക്കിയ കോടതി, റോഡിൽ പുതിയൊരു സംസ്കാരം വേണമെന്നും ഇനിയെങ്കിലും കർശന നടപടികൾ ഉണ്ടാകണമെന്നും നിർദേശിച്ചു.

ആവശ്യത്തിനു സമയമുണ്ടെന്നും ഈ വിഷയത്തിൽ നിർദേശങ്ങൾ അവതരിപ്പിക്കാമെന്നും പറഞ്ഞ് അഭിഭാഷകർക്കു സംസാരിക്കാൻ കോടതി അവസരം നൽകി. മരണപ്പാച്ചിൽ നടത്തുന്ന ബസുകളിൽ നല്ലൊരു പങ്ക് ചില പൊലീസുകാരുടേതാണ് എന്ന് അഭിഭാഷകരിൽ ഒരാൾ ചൂണ്ടി. ഈ വിഷയം പരിശോധിക്കാമെന്നു കോടതി വ്യക്തമാക്കി. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ചുമതലയും റോഡ് സുരക്ഷാ കമ്മിഷണറുടെ ചുമതലയും ഒരാൾ തന്നെ വഹിക്കുന്ന വിവരം അമിക്കസ് ക്യൂറി ചൂണ്ടിക്കാണിച്ചപ്പോൾ ഈ വിഷയവും പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

English Summary: High Court on Vadakkencherry Tourist Bus Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com