ഓറഞ്ചിൽ ഒളിപ്പിച്ച് ലഹരി കടത്ത്: വർഷങ്ങളായി മലയാളികൾ സജീവം, കൊച്ചി തുറമുഖം വഴിയും കടത്ത്
Mail This Article
കൊച്ചി ∙ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓറഞ്ചിൽ ഒളിപ്പിച്ചു പഴം ഇറക്കുമതിയുടെ മറവിൽ ലഹരി കടത്തിയ മലയാളികൾ ഉൾപ്പെട്ട സംഘം നാലു വർഷമായി രംഗത്തു സജീവമെന്ന് ഡിആർഐ. കൊച്ചി തുറമുഖം വഴിയും ലഹരി കടത്തിയതിന്റെ വിവരം ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. നിലവിൽ വിദേശത്തുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻപറമ്പിലാണ് രാജ്യാന്തര ഇടപാടിന്റെ സൂത്രധാരനെന്നും ഡിആർഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് നേരിട്ടു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹാജരാകാത്ത പക്ഷം ഇന്റർപോളിന്റെ സഹായത്തിൽ ഇന്ത്യയിലെത്തിക്കുന്നതിനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ പറയുന്നു. നവി മുംബൈയിൽ ലഹരി മരുന്നു കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടകളിലൊന്ന് എന്ന നിലയിൽ കടത്തിനു പിന്നിൽ വൻ സാമ്പത്തിക ശക്തികളുണ്ട് എന്നാണ് കേന്ദ്ര ഏജൻസികൾ കരുതുന്നത്. 198 കിലോ മെത്തും ഒമ്പതു കിലോ കൊക്കെയ്നുമാണ് ഓറഞ്ചു പെട്ടികൾക്കിടയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. അങ്കമാലി കേന്ദ്രീകരിച്ചു റജിസ്റ്റർ ചെയ്തിട്ടുള്ള യമിറ്റോ ഫുഡ്സ് ഇന്റർനാഷനൽ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ വിജിൻ വർഗീസിനെ അറസ്റ്റു ചെയ്ത ഡിആർഐ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. യമിറ്റോയുടെ പേരിൽ കൊച്ചിയിൽ എത്തിയ കണ്ടെയ്നർ കൊച്ചി തുറമുഖത്തു പരിശോധിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല.
English Summary: Keralites involved in drug smuggling through fruits