ഭർതൃവീട്ടുകാർ പുറത്താക്കിയ യുവതിക്കും കുഞ്ഞിനും നീതി; പൊലീസ് വീഴ്ച അന്വേഷിക്കും
Mail This Article
കൊല്ലം∙ തഴുത്തലയിൽ ഭർതൃവീട്ടുകാർ വീട്ടിൽനിന്നു പുറത്താക്കിയ യുവതിക്കും കുഞ്ഞിനും ഇരുപതു മണിക്കൂറിനു ശേഷം നീതി. സിഡബ്ല്യുസി ജില്ലാ ചെയർമാനും വനിതാ കമ്മിഷൻ അംഗം ഷാഹിദ് കമാലും ഭർതൃവീട്ടുകാരുമായി ചർച്ച നടത്തി. അതുല്യയ്ക്കും കുഞ്ഞിനും വീടിനുള്ളിൽ കഴിയാമെന്ന് ഭർതൃമാതാവ് സമ്മതിച്ചതായി ഷാഹിദ കമാൽ പറഞ്ഞു. പൊലീസിന്റെ വീഴ്ച ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് വനിതാ കമ്മിഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിയിച്ചു. അതുല്യയുടെ സമാന അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും രംഗത്തെത്തി.
വീട്ടിൽനിന്ന് പുറത്തായ അതുല്യയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലാണ്. വീട്ടിൽ നിന്നിറക്കി വിട്ടതിനെതിരെ നാട്ടുകാർ ഒന്നാകെ രോഷാകുലരായതോടെ പൊലീസ് ഇടപെടുകയായിരുന്നു. എന്നിട്ടും അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കയറ്റാൻ ഭർതൃമാതാവ് അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളും പൊലീസും ഏറെ പരിശ്രമിച്ചാണ് വീടിന്റെ വാതിൽ തുറന്നത്. ഒരേയിടത്ത് രണ്ടു വീടുകൾ ഉണ്ട്. പഴയ വീട്ടിലേക്ക് ഭർതൃമാതാവ് അജിതകുമാരിയെ മാറ്റിയാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയത്. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ ഗുജറാത്തിലാണ്. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറഞ്ഞു.
English Summary: Lady and ousted from husbands house gets justice