സമരപ്പന്തൽ പൊളിക്കില്ല, നിയമവഴി തേടും: പ്രതികരണവുമായി വിഴിഞ്ഞം സമരസമിതി
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പന്തൽ ഉടൻ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സമരസമിതിയുടെ പ്രതികരണം. സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ലെന്ന് സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് തുറമുഖം നിർമിക്കുന്ന അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയതെന്നും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി വിധി പരിശോധിക്കട്ടെ എന്നും മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഇക്കാര്യത്തിൽ നിയമവഴികൾ തേടും. വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവ നൽകിയ ഹർജി പരിഗണിക്കവെയാണ് സമരപ്പന്തൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
English Summary: Protestors Refuse To Demolish Vizhinjam Strike Shed