‘ജനാധിപത്യത്തിന്റെ പോരാളി; മുലായത്തിന്റെ വേർപാട് രാജ്യത്തിന് നഷ്ടം’; അനുശോചിച്ച് നേതാക്കൾ
Mail This Article
ന്യൂഡൽഹി∙ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ. മുലായത്തിന്റെ വേർപാട് രാജ്യത്തിന് നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യത്തിന്റെ പോരാളിയാണ് മുലായം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു മുലായമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. സൈന്യത്തെ നവീകരിക്കാനും അതിര്‍ത്തി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. സ്വന്തം അധ്വാനത്തിലൂടെ രാഷ്ട്രീയത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ നേതാവാണ് അദ്ദേഹമെന്നും ആന്റണി പറഞ്ഞു. മുലായത്തിന്റെ വിയോഗം അതീവ ദുഃഖകരമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.
ഇന്ന് രാവിലെയാണ് മുലായം സിങ് യാദവ് (82) അന്തരിച്ചത്. എട്ട് തവണ നിയമസഭാംഗവും മുന്നു തവണ മുഖ്യമന്ത്രിയുമായി. ഏഴുതവണ ലോക്സഭയിലെത്തി, 1996–98വരെ ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തു. യുപിയിൽ മുന്നുദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം ഉണ്ടാകും. സംസ്കാരം പൂർണബഹുമതികളോടെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. മുലായത്തിന്റെ ജന്മനാടായ യുപിയിലെ സൈഫായിലാണ് സംസ്കാരം.
English Summary: President and Political leaders remembers Mulayam Singh Yadav