കേരളത്തെ ഞെട്ടിച്ച് നരബലി; സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു, 3 പേർ പിടിയിൽ
Mail This Article
കൊച്ചി ∙ ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്.
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണു ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി. സമ്പദ് സമൃദ്ധിക്കുവേണ്ടി ഐശ്വര്യപൂജയ്ക്കിടെ സ്ത്രീകളെ അതിക്രൂരമായി തലയറുത്തു കൊലപ്പെടുത്തിയെന്നാണ് സൂചന. സ്ത്രീകളെ വശീകരിച്ചാണു ദുർമന്ത്രവാദത്തിനായി തട്ടിക്കൊണ്ടു പോയത്. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52), കാലടി സ്വദേശിനി റോസിലി (50) എന്നിവരാണു കൊല്ലപ്പെട്ടത്.
ലോട്ടറി വിൽപനക്കാരാണ് സ്ത്രീകൾ. പത്മത്തെ സെപ്റ്റംബർ 26നാണു കാണാതായത്. ആറു മാസം മുൻപാണു റോസിലിയെ കാണാതായതെന്നു നാട്ടുകാർ പറയുന്നു. സ്ത്രീകളെ തലയ്ക്കടിച്ചു കൊന്നശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സ്ത്രീകളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൂടുതൽ പേർ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. നരബലി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ദമ്പതികൾ പത്തനംതിട്ട ഇലന്തൂരിലാണു താമസിക്കുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ആളുകൾ വന്നു പോയിരുന്നതായി അയൽവാസികൾ പറയുന്നു. ആറന്മുള പൊലീസ് ഇലന്തൂരിലെ വീട്ടിലെത്തി പരിശോധനകൾ ആരംഭിച്ചു.
English Summary: Women lured, killed and dismembered in Kerala for black magic; three held