ബലപ്രയോഗത്തിന് അവകാശമുണ്ടെന്ന് പാർട്ടി കോൺഗ്രസിൽ ഷി; പിന്നോട്ടില്ലെന്ന് തയ്വാൻ
Mail This Article
ബെയ്‌ജിങ് ∙ തയ്‍വാൻ പ്രശ്നം പരിഹരിക്കുമെന്നതു ചൈനീസ് ജനതയുടെ തീരുമാനമാണെന്നും ‘ബലം പ്രയോഗിക്കാനുള്ള അവകാശം’ വേണ്ടെന്നു വച്ചിട്ടില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്. എന്നാൽ, സമാധാനപരമായ പരിഹാരത്തിനാണു പരമാവധി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായകമായ 20–ാം പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘തയ്‍വാൻ ജനതയെ ചൈന ബഹുമാനിക്കുന്നു. അവരുടെ ക്ഷേമവും കരുതലും ഉറപ്പുവരുത്താൻ ചൈന ബാധ്യസ്ഥരാണ്. തയ്‍വാൻ കടലിടുക്കിലൂടെ സാമ്പത്തിക, സാംസ്കാരിക കൊടുക്കൽ വാങ്ങലുകൾ പ്രോത്സാഹിപ്പിക്കും. തയ്‌വാൻ പ്രശ്നം പരിഹരിക്കണമെന്നതു ചൈനീസ് ജനതയുടെ സ്വന്തം കാര്യമാണ്. ചൈനയാണ് അതിൽ തീരുമാനം എടുക്കേണ്ടത്. തയ്‍വാന്റെ പുനരേകീകരണത്തിന് ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. വേണ്ടിവന്നാൽ ബലം പ്രയോഗിക്കും (സൈനിക വിന്യാസം) എന്നതിൽനിന്നു പിന്മാറിയതായി ഒരിക്കലും പറഞ്ഞിട്ടില്ല.’’– ഷി പറഞ്ഞു.
ചൈനയുടെ പുനരേകീകരണം എന്ന ചരിത്രചക്രങ്ങൾ മുന്നോട്ടു പോകുകയാണെന്നും തീർച്ചയായും അതു സാധ്യമാക്കുമെന്നും ഷി പറഞ്ഞപ്പോൾ വൻ കയ്യടിയോടെയാണ് പാർട്ടി കോൺഗ്രസ് പ്രതിനിധികൾ പിന്തുണച്ചത്. ഹോങ്കോങ്ങിന്‍റെ സമഗ്രമായ നിയന്ത്രണം ചൈന നേടിയെടുത്തെന്നു പറഞ്ഞ ഷി, അരാജകത്വത്തിൽനിന്നു ഭരണത്തിലേക്കുള്ള ഹോങ്കോങ്ങിന്റെ പരിവർത്തനത്തെ പ്രശംസിച്ചു. ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന ഹോങ്കോങ്ങിന്റെ രീതിയിലേക്കു തയ്‌വാനും മാറണമെന്നാണു ചൈന ആഗ്രഹിക്കുന്നതും ആവർത്തിക്കുന്നതും.
ഷി ചിൻപിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ തയ്‌വാൻ രംഗത്തെത്തി. ‘‘തയ്‍വാന്റെ നിലപാടിൽ മാറ്റമില്ല. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയിൽ യാതൊരു ഒത്തുതീർപ്പും സാധ്യമല്ല. പോർക്കളത്തിലെ ചർച്ച എന്നതു തയ്‍വാൻ കടലിടുക്കിലെ ഇരു ഭാഗത്തുള്ളവർക്കും യോജിച്ച തിരഞ്ഞെടുപ്പല്ല. ഇതാണു തയ്‍വാൻ ജനതയുടെ പൊതുഅഭിപ്രായം. പാർട്ടി കോൺഗ്രസിലെ സംഭവവികാസങ്ങൾ ദേശീയ സുരക്ഷാസമിതി സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്’’– തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെന്റെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു.
English Summary: After Xi Jinping's "Right To Use Force" Remark, Taiwan Says Won't Back Down