ദാഹോദ് (ഗുജറാത്ത്) ∙ 2002ൽ ബിൽക്കീസ് ബാനുവിനെ കൂട്ടം ചേർന്ന് പീഡിപ്പിക്കുകയും ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, സാധാരണജീവിതത്തിലേക്ക് മടങ്ങി പ്രതികൾ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ രൺധിക്പുർ ഗ്രാമത്തിലും പരിസരത്തുമായാണ് എല്ലാ പ്രതികളും താമസിക്കുന്നത്.
ബിൽക്കീസ് ബാനു സ്വന്തം നാട് വിട്ട് ദൂരെമാറിയാണ് താമസം. 2002ലെ ആ രാത്രിക്കുശേഷം ബിൽക്കീസ് ബാനു ഗ്രാമത്തിൽ താമസിക്കാൻ വന്നിട്ടില്ല. അവർ താമസിച്ചിരുന്ന വീട് ഇപ്പോൾ തുണിക്കടയാണ്. ഒരു സ്ത്രീക്കാണ് ബിൽക്കീസിന്റെ കുടുംബം വീട് വാടകയ്ക്കു നൽകിയിരിക്കുന്നത്. ജീവപര്യന്തം തടവ് ലഭിച്ച പ്രതികളെ ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15നാണ് വിട്ടയച്ചത്.
നാട്ടിലെത്തിയ പ്രതികൾക്കു വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉൾപ്പെടെ വൻ സ്വീകരണമാണ് നൽകിയത്. പ്രതികളെ മോചിപ്പിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎമ്മിലെ സുഭാഷിണി അലി, പത്രപ്രവർത്തക രേവതി ലൗൽ, പ്രഫ. രേഖ വർമ തുടങ്ങിയവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഈ മാസം 29നാണ് ഹർജി ഇനി പരിഗണിക്കുക.
ഇതിനിടെയാണ്, പ്രതികളുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് വാർത്തകൾ പുറത്തവരുന്നത്. ബിൽക്കീസ് ബാനു താമസിച്ചിരുന്ന വീടിന്റെ എതിർവശത്തു തന്നെയാണ് പ്രതികളിലൊരാളായ രാധേശ്യാം ഷായുടെ വീട്. ഇയാളുടെ സഹോദരൻ ആശിഷ് ഷാ ഇവിടെ പടക്കം വിൽക്കുന്ന കട നടത്തുകയാണ്. രാധേശ്യാം ഇവിടെയല്ല താമസിക്കുന്നതെന്നാണ് ഇയാൾ പറയുന്നത്.
പരോളിൽ ഇറങ്ങിയപ്പോൾ മറ്റൊരു സ്ത്രീയെ ആക്രമിച്ചതിന് രാധേശ്യാം ഷായ്ക്കും ആശിഷിനുമെതിരെ കേസുണ്ട്. മറ്റൊരു പ്രതിയായ രാജുഭായ് സോണി ജ്വല്ലറി നടത്തുകയാണ്. ‘‘ഞങ്ങൾ നിരപരാധികളാണ്, ഹിന്ദുക്കൾ ഇങ്ങനെ ചെയ്യില്ല’’– പ്രതികളിലൊരാളായ ഗോവിന്ദ് നായ് ദേശീയമാധ്യമത്തോടു പറഞ്ഞു.
പരോളിൽ പുറത്തിറങ്ങിയപ്പോൾ, 2017 ജൂലൈയിൽ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗോവിന്ദിനെതിരെ കേസുണ്ട്.
11 പ്രതികളിൽ 10 പേർ ആയിരത്തോളം ദിവസവും ഒരാൾ 998 ദിവസവും പരോളിലായിരുന്നതായാണു ഗുജറാത്ത് സർക്കാർ പറയുന്നത്.
English Summary: Bilkis Bano Rapists Back To Normal Life