വിദേശ വനിത കൊല്ലപ്പെട്ട കേസ്: കോടതി നടപടികൾ തത്സമയം കാണാൻ സഹോദരിക്ക് അനുവാദം
Mail This Article
തിരുവനന്തപുരം∙ കോവളത്ത് ബലാത്സംഗത്തിന് ഇരയായി വിദേശവനിത കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക്. കേസിന്റെ അന്തിമവാദം തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷൻസ് കോടതിയിൽ പുരോഗമിക്കുന്നതിനിടെ കോടതി നടപടികൾ തത്സമയം കാണാൻ വിദേശ വനിതയുടെ സഹോദരിക്കു കോടതി അനുവാദം നൽകി. ഇതിനായി കോടതിമുറിയിൽ പ്രത്യേക സജ്ജീകരണം ഒരുക്കി.
ആദ്യമായാണ് കോടതി നടപടികൾ തത്സമയം വീക്ഷിക്കാൻ കോടതി അനുമതി നൽകുന്നത്. അന്തിമവാദം ഉൾപ്പടെയുള്ള കോടതി നടപടികൾ തത്സമയം കാണാൻ അവസരം നൽകണം എന്നാവശ്യപ്പെട്ട് വിദേശ വനിതയുടെ സഹോദരിയും ലാത്വിയൻ എംബസിയും ഹൈക്കോടതിയെയും വിചാരണക്കോടതിയെയും സമീപിച്ചിരുന്നു.
സാക്ഷി വിസ്താരം ഉൾപ്പെടെയുള്ള കേസിന്റെ വിചാരണ നടപടികളിൽ നേരിട്ട് പങ്കെടുക്കുന്നതിനായി വിദേശ വനിതയുടെ സഹോദരി കഴിഞ്ഞ ഒൻപതു മാസമായി തിരുവന്തപുരത്തു തുടരുകയായിരുന്നു. വീസ കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വദേശത്തേക്കു മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് കോടതി നടപടികൾ തത്സമയം ഓൺലൈൻ ആയി കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജി കെ.സനിൽ കുമാറാണ് കേസിൽ അന്തിമവാദം കേൾക്കുന്നത്. 2018 ഏപ്രിൽ 20നാണ് കോവളത്തിനു സമീപം ലാത്വിയൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയത്. ആയുർവേദ ചികിത്സക്കായി തിരുവനന്തപുരത്തെത്തിയ യുവതിയെ കാണാതായി ഒരു മാസത്തിനു ശേഷമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികൾ.
English Summary: Foreign Lady's Murder at Kovalam: Trial About to End