150 പേർ കയറേണ്ട തൂക്കുപാലത്തിൽ 500ലധികം പേർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല; കേസെടുത്തു
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി തകർന്നുവീണ തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. പുനർനിർമാണത്തിനു ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നുനൽകിയത്. സംഭവത്തിൽ പാലം പുനർനിർമിച്ച ബ്രിജ് മാനേജ്മെന്റ് ടീമിനെതിരെ കേസെടുത്തു. 150 പേർക്ക് കയറാവുന്ന പാലത്തിൽ അപകടസമയത്ത് അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. ഒരുകൂട്ടം ആളുകൾ മനഃപൂർവം പാലം കുലുക്കിയതായും ആരോപണമുണ്ട്.
‘ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് ആണ് പാലം നവീകരണത്തിന്റെ സർക്കാർ ടെൻഡർ ഏറ്റെടുത്തത്. ഏഴു മാസം അടച്ചിട്ടതിനുശേഷം ഒക്ടോബർ 26നാണ് പാലം തുറന്നത്. എന്നാൽ പാലം തുറക്കുന്നതിനു മുൻപ് കമ്പനി അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകുകയും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു.’–മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞു.
അതേസമയം, തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു. നിരവധിപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നദിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറിലേറെ പേരാണു നദിയിൽ പതിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.
English Summary: No Certificate, No Government Permission Before Reopening Bridge: Official