നീല ടിക് വേണോ? 8 ഡോളർ നൽകേണ്ടി വരും; പണം നൽകൂ, ആധികാരികത ഉറപ്പാക്കൂ: മസ്ക്
Mail This Article
വാഷിങ്ടൻ ∙ സമൂഹമാധ്യമമായ ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെ ഉപയോക്താവിന്റെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്കിനു പണം ഈടാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല സ്ഥാപകനുമായ ഇലോൺ മസ്‌ക്. ‘‘പരാതിയുള്ളവർക്ക് പരാതിയുമായി മുന്നോട്ടുപോകാം, ആർക്കും ആരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇനി മുതൽ നീല ടിക് ലഭിക്കണമെങ്കിൽ മാസം 8 യുഎസ് ഡോളർ വീതം നൽകേണ്ടി വരും. പണം നൽകൂ. നിങ്ങളുടെ ആധികാരിതക ഉറപ്പാക്കൂ’’– മസ്ക് ട്വീറ്റ് ചെയ്തു.
പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. നീല ടിക്കിനായി ട്വിറ്ററിന്റെ പ്രീമിയം പതിപ്പായ ട്വിറ്റർബ്ലൂ വരിക്കാരാകേണ്ടി വരുമെന്നു ടെക്നോളജി ന്യൂസ്‌ലെറ്ററായ പ്ലാറ്റ്ഫോമർ റിപ്പോർട്ട് ചെയ്തിരുന്നു.
യൂസർ വെരിഫിക്കേഷൻ പ്രക്രിയകൾ നവീകരിക്കുമെന്ന് മസ്‍ക് പ്രഖ്യാപിച്ചതിനു പിന്നാലെ, ട്വിറ്ററിൽ ബ്ലൂ ടിക് ഉള്ള ആളുകളിൽനിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കുന്നത് പരിഗണനയിലുണ്ടെന്നു പ്ലാറ്റ്ഫോമർ റിപ്പോർട്ടു ചെയ്തിരുന്നു. മാസങ്ങൾ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ 3.62 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് ട്വിറ്റർ വാങ്ങിയത്.
English Summary: Elon Musk On Blue Tick Fee Backlash