ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിനു സർക്കാർ ചെലവഴിച്ചത് 46.90 ലക്ഷം രൂപ. നിയമവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ ഇത്രയേറെ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.

കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്ത, സർവകലാശാല ഭേദഗതി ബിൽ അടക്കമുള്ള 4 ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നൽകിയതിനു സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഫാലി എസ്.നരിമാന് മാത്രം നൽകിയത് 30 ലക്ഷം രൂപ. അഡ്വ. സുഭാഷ് ശർമയ്ക്ക് 9.90 ലക്ഷം രൂപ നല്‍കി. സഫീർ അഹമ്മദിന് 3 ലക്ഷവും ക്ലാർക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും പ്രതിഫലമായി നൽകി. അഡ്വ. ജനറലിന്റെ നിർദേശം അനുസരിച്ചാണ് തുക അനുവദിച്ചത്. സ്വർണക്കടത്തുകേസിലെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ഇഡിയുടെ (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) ഹർജിയിൽ കേരളത്തിനു വേണ്ടി ഹാജരാകാൻ 15.50 ലക്ഷം രൂപയാണ് സീനിയർ അഭിഭാഷകൻ കബിൽ സിബലിനു സർക്കാർ അനുവദിച്ചത്. 

സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലെ കൺവീനറെ തീരുമാനിക്കാനുള്ള ഗവർണറുടെ അധികാരം ബില്ലിൽ ഒഴിവാക്കിരുന്നു. പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്ന നിലവിലെ നിയമം മറികടക്കാനാണ് ലോകായുക്ത ഭേദഗതി ബിൽ കൊണ്ടുവന്നത്. ഭേദഗതി അനുസരിച്ച് സർക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. 

English Summary: Government pays RS 46.90 lakh for legal advice against Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com