ADVERTISEMENT

പനജി∙ ഗോവയിൽ നടക്കുന്ന  ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) സമഗ്ര സംഭാവനയ്ക്കുള്ള ‘സത്യജിത് റേ ആജീവനാന്ത പുരസ്കാരം’ സ്പാനിഷ് ചലച്ചിത്രകാരനായ കാർലോസ് സുവാരയ്ക്ക് (Carlos Suara) നൽകും. തൊണ്ണൂറു വയസ്സുകാരനായ സുവാര സ്പാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിലൊരാളാണ്. ബെർലിൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ബീർ പുരസ്കാരവും കാനിൽ‍ മൂന്നു പുരസ്കാരവുമടക്കം രാജ്യാന്തര തലത്തിൽ അനേകം പുരസ്കാരങ്ങൾ നേടിയ സുവാര ചലച്ചിത്ര നിർമാതാവും അഭിനേതാവുമാണ്. ഗോവ ചലച്ചിത്രമേളയിൽ സുവാരയുടെ എട്ടു ചിത്രങ്ങളടങ്ങിയ റെട്രോസ്പെക്റ്റീവ് ഉൾപ്പെടുത്തിയിട്ടുണ്ട്.

20 മുതൽ 28 വരെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ സിനിമയായ അൽമ ആൻഡ് ഓസ്കാർ പ്രദർശിപ്പിക്കും. ക്രിസ്റ്റോഫ് സംവിധാനം ചെയ്ത പെർഫെക്റ്റ് നമ്പറാണ് സമാപന ചിത്രം. ഈ വർഷം മേളയുടെ സ്പോട്‌ലൈറ്റ് രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഫ്രാൻസിനെയാണ്. 15 ഫ്രഞ്ച് സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.

പൃഥ്വി കൊനനൂരിന്റെ കന്നഡ സിനിമയായ ഹദിനെലെന്തുവാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലെ ആദ്യ സിനിമ. ഓസ്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക സിനിമയായ ദ് ചെല്ലോഷോയുടെ പ്രത്യേക പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ കെ.വിശ്വനാഥിന്റെ ശങ്കരാഭരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. സത്യജിത്റേയുടെ ശത്‌രഞ്ജ് കെ ഖിലാഡി, ഗണശത്രു എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര ജേതാവായ ആശാ പരേഖിന് ആദരവുമായി ആശാ പരേഖ് റെട്രോസ്പക്റ്റീവ് നടക്കും. തീസ്‌രി മൻസിൽ, ദോ ബദൻ, കട്ടീപതങ്ക് എന്നിവ പ്രദർശിപ്പിക്കും. മണിപ്പൂരി സിനിമയുടെ സുവർണജൂബിലി വർഷത്തിന്റെ ഭാഗമായി 5 ഫീച്ചർ സിനിമകളും 5 ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും.

കാഴ്ചപരിമിതിയുള്ളവർക്കായി ശബ്ദരേഖയോടൊപ്പമുള്ള സിനിമകൾ ‘ദിവ്യാംഗൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയടക്കമുള്ള സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മോഹൻലാൽ – ജിത്തു ജോസഫ് സിനിമയായ ദൃശ്യം 2വിന്റെ ഹിന്ദി റീമേക്കായ അജയ് ദേവ്ഗൺ ചിത്രം ദൃശ്യം 2 അടക്കമുള്ള സിനിമകൾ ഗാലാ പ്രീമിയറിൽ എത്തുന്നുണ്ട്. ഒടിടി വെബ്സീരിസുകളായ ഖാഖി, ഫൗദ സീസൺ 4 തുടങ്ങിയവയും എത്തുന്നുണ്ട്.

എ.ശ്രീകർ പ്രസാദ്, വി.വിജയേന്ദ്രപ്രസാദ് തുടങ്ങിയവർ ഭാഗമാവുന്ന 20 മാസ്റ്റർ ക്ലാസുകൾ നടത്തും. 75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ മത്സരത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 75 യുവ ചലച്ചിത്രകാരൻമാർ മേളയുടെ ഭാഗമാവും. ഇവർക്കായി പ്രത്യേക ശിൽപശാലകളും നടത്തും. ഇസ്രായേലിൽ നിന്നുള്ള നദവ് ലാപിഡാണ് ഇത്തവണ രാജ്യാന്തര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. 

English Summary: Asha Parekh retrospective, lifetime achievement to Spanish filmmaker Carlos Saura in IFFI 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com