തിരുവനന്തപുരം ∙ കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ഗവർണർക്കേറ്റ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതു സര്‍ക്കാരിനുമേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. വിസി സ്ഥാനത്തു വിദഗ്ധരില്ലെന്ന് കണ്ടാൽ തിരുത്തേണ്ടതു ഗവർണറാണെന്നും എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ഗോവിന്ദൻ വ്യക്തമാക്കി.
കുഫോസ് വൈസ് ചാൻസലർ കെ.റിജി ജോണിന്റെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്. വിസി സിലക്‌ഷൻ കമ്മിറ്റിയിൽ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു വേണ്ടി പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദേശിച്ചതും യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു കോടതി കണ്ടെത്തി. യുജിസി ചട്ടപ്രകാരം പുതിയ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്കു ഹൈക്കോടതി നിർദേശം നൽകി.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർക്കെതിരായ എൽഡിഎഫിന്റെ രാജ്ഭവൻ പ്രതിരോധ മാർച്ചിൽ ലക്ഷം പേരാണ് അണിനിരന്നത്. മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. നയപരമായ പ്രശ്നങ്ങളെ തുടർന്നാണ് പ്രതിഷേധമെന്ന് യച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രകടനത്തിൽ പങ്കെടുക്കേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു.
English Summary: Kerala High Court quashes VC appointment in KUFOS was setback to Governor Arif Mohammed Khan says MV Govindan