ADVERTISEMENT

ബാലി (ഇന്തൊനീഷ്യ) ∙ മാസങ്ങളായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധം നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഊർജവിതരണത്തിലെ നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് അടിവരയിട്ടു പറഞ്ഞ മോദി, മേഖലയിലെ സ്ഥിരത ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്തു.

‘‘കാലാവസ്ഥാ വ്യതിയാനം, കോവിഡ്, യുക്രെയ്ൻ യുദ്ധം തുടങ്ങിയവ ലോകത്തെ താറുമാറാക്കി. ഈ പ്രശ്നങ്ങൾ ആഗോള വിതരണശൃംഖലകളെ ‘നശിപ്പിച്ചു’. ഊർജവിതരണത്തിൽ യാതൊരു നിയന്ത്രണങ്ങളും നടപ്പാക്കരുത്. അതിവേഗം വളരുന്ന സമ്പദ്‌‌വ്യവസ്ഥയായ ഇന്ത്യയുടെ ഊർജസുരക്ഷ ആഗോള വളർച്ചയ്ക്കു നിർണായകമാണ്.’’– ഉച്ചകോടിയിലെ ഭക്ഷ്യ–ഊർജ സുരക്ഷാ സെഷനിൽ മോദി പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തെ തുടർന്നു റഷ്യയിൽനിന്നുള്ള എണ്ണ–വാതക ഇറക്കുമതിക്കു പശ്ചാത്യലോകം നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണു മോദിയുടെ പരാമർശം.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനു പകരമെത്തിയ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പ്രസംഗം. ശുദ്ധമായ ഊർജവും പരിസ്ഥിതിയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി. 45 മണിക്കൂർ നീളുന്ന സന്ദർശനത്തിനിടെ 20 യോഗങ്ങളിലാണു മോദി പങ്കെടുക്കുക. ജി20 സമ്മേളനത്തിന്റെ ഭാഗമായ 3 സെഷനുകൾക്കു പുറമേ വിവിധ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുന്നത് ഉൾപ്പെടെയാണിത്.

ലോക സമ്പദ്‌വ്യവസ്ഥ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയവയും ലോക രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ചയാകും. ഇവിടത്തെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. സമ്മേളനത്തിൽ ഇന്തൊനീഷ്യ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്കു കൈമാറും. ഡിസംബർ 1 മുതലാണ് ഇന്ത്യ അധ്യക്ഷത വഹിക്കുക. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ട്. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം. 

English Summary: Need to resolve Ukraine conflict through diplomacy: PM Modi at G-20 Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com