ബിജെപിയിൽ ചേരാനിരിക്കെ മുൻ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ടു; ജനനേന്ദ്രിയത്തിൽ മുറിവ്
Mail This Article
ബെംഗളൂരു∙ ബിജെപിയിൽ ചേരാൻ തയാറെടുത്തിരുന്ന മുൻ ജനതാദൾ എസ് (ജെഡിഎസ്) നേതാവ് മല്ലികാർജുൻ മുത്യാലിനെ (64) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുത്ത ചടങ്ങിൽ മുത്യാലും ഉണ്ടായിരുന്നു.
കലബുറഗി ജില്ലക്കാരനായ മുത്യാൽ ഉടൻ ബിജെപിയിൽ ചേരാനിരിക്കെയാണു കൊലപാതകമുണ്ടായത്. സ്വന്തം കടയിലായിരുന്നു മുത്യാലിന്റെ മൃതദേഹം. കടയിൽനിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ‘‘നേരത്തേ മോഷണം നടന്നിട്ടുള്ളതിനാൽ പിതാവ് കടയിൽ ഉറങ്ങാറുണ്ട്. മോഷണത്തിനിടെ അക്രമികൾ അച്ഛനെ ക്രൂരമായി കൊന്നതാകുമെന്നു സംശയിക്കുന്നു.’’– മുത്യാലിന്റെ മകൻ വെങ്കടേഷ് പറഞ്ഞു.
കർണാടകയിലെ നാലാമത്തെ പ്രബല സമുദായമായ കബ്ബലിഗ നേതാവാണ് മുത്യാൽ. ‘‘ഇലക്ട്രോണിക് കടയായിരുന്നു അദ്ദേഹത്തിന്. തിങ്കളാഴ്ച രാത്രി കടയിലാണ് ഉറങ്ങിയത്. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ പരുക്കേറ്റ്, കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാവിലെയാണു കണ്ടെത്തിയത്. കല്ലുകൊണ്ട് ആക്രമിക്കപ്പെട്ടെന്നാണു കരുതുന്നത്’’– പൊലീസ് ഉദ്യോഗസ്ഥൻ ഇഷാ പന്ത് പറഞ്ഞു.
English Summary: Karnataka Leader, About To Join BJP, Found Murdered