അത് യുക്രെയ്ൻ സേനയുടെ മിസൈൽ, റഷ്യ ഉത്തരവാദി: പോളണ്ടും നാറ്റോയും
Mail This Article
വാഴ്സ ∙ പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടെയല്ല, യുക്രെയ്ൻ സേനയുടെതാണെന്നു സ്ഥിരീകരണം. പോളണ്ടും നാറ്റോയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, റഷ്യൻ നിർമിത മിസൈലാണു പതിച്ചതെന്ന് ആരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം, വാഴ്സയിലെ റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
യുക്രെയ്ന്റെ മിസൈലാണു പതിച്ചതെങ്കിലും റഷ്യയാണു യഥാർഥ കുറ്റക്കാരെന്നു നാറ്റോ മേധാവി പറഞ്ഞു. ‘ഇതു യുക്രെയ്ന്റെ കുഴപ്പമല്ല. റഷ്യയാണു യുക്രെയ്ൻ സേനയ്ക്കു നേരെ ആദ്യം ആക്രമണം നടത്തിയത്. പൂർണ ഉത്തരവാദിത്തം റഷ്യയ്ക്കാണ്. യുക്രെയ്ന് എതിരായ അനധികൃത യുദ്ധം റഷ്യ തുടരുന്നു’’– നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് പറഞ്ഞു.
യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പോളണ്ടിന്റെ പ്രദേശത്തു ചൊവ്വാഴ്ച മിസൈൽ പതിച്ച് രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയൻ നിർമിച്ച എസ്–300 റോക്കറ്റാണ് ഉപയോഗിച്ചത്. ഇതു റഷ്യൻ സേനയുടേതാകാൻ സാധ്യതയില്ലെന്നും യുക്രെയ്ൻ പ്രതിരോധസേന തൊടുത്തതാകുമെന്നും പോളണ്ട് പ്രസിഡന്റ് ആന്ദ്രെയ് ദൂദ വ്യക്തമാക്കി. നാറ്റോയും ഈ വാദത്തെ പിന്തുണച്ചു.
റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാനായി യുക്രെയ്ൻ അയച്ച മിസൈസുകളാണു പോളണ്ടിൽ പതിച്ചതെന്നു റിപ്പോർട്ടുണ്ടായിരുന്നു. പോളണ്ടിൽ പതിച്ചത് റഷ്യ അയച്ച മിസൈലുകളല്ല എന്ന നിലപാടിലായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയവും. പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലാണെന്ന വാർത്തകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡനും തള്ളി. മിസൈൽ പതിച്ചതിനുപിന്നാലെ സൈന്യത്തോടു സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചതു ആശങ്ക പരത്തിയിരുന്നു.
English Summary: Poland says missile that hit it was Ukrainian stray, easing concern of escalation