‘ജി20’ യെ ‘ജി19’ എന്ന് വിശേഷിപ്പിച്ച് സെലെൻസ്കി; റഷ്യയ്ക്ക് വിമർശനം
Mail This Article
ബാലി∙ ജി20 ഉച്ചക്കോടിക്കിടെ റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഉച്ചക്കോടിയെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത സെലെൻസ്കി, റഷ്യയെ ഒഴിവാക്കിക്കൊണ്ട് ‘ജി20’ യെ ‘ജി19’ എന്ന് വിശേഷിപ്പിച്ചു. രാജ്യാന്തര നിയമങ്ങളുടെയും യുഎന്‍ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സെലന്‍സ്കി വ്യക്തമാക്കി.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെർഗി ലാവ്‌റോവ് ഇരിക്കെയായിരുന്നു സെലെൻസ്കിയുടെ പരാമർശം. എന്നാല്‍, യുദ്ധം നീളാന്‍ കാരണം യുക്രെയ്ൻ ആണെന്നും അവര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെന്നും തുടര്‍ന്ന് സംസാരിച്ച ലാവറോവ് പറഞ്ഞു. ഉച്ചക്കോടിയിൽ പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങളും റഷ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
റഷ്യയുടെ ആണവഭീഷണി നിരുത്തരവാദപരമാണെന്നും ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയ്നിന്റെ പരമാധികാരത്തെ റഷ്യ അംഗീകരിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ആവശ്യപ്പെട്ടു. എന്നാൽ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് യുക്രെയ്ൻ–റഷ്യ യുദ്ധത്തെ കുറിച്ച് പ്രസംഗത്തിലെവിടെയും പരാമര്‍ശിച്ചില്ല. ലോകം ഐക്യത്തോടെ മുന്നോട്ടുപോകണം എന്നായിരുന്നു പ്രതികരണം.
English Summary: Ukraine: Volodymyr Zelensky snubs Russia as he addresses 'G19' at G20