പ്രിയയ്ക്കു യോഗ്യതയില്ല; ‘ചെവിക്കു പിടിച്ച്’ കോടതി; ‘തൊട്ടതെല്ലാം’ പിഴച്ച് കണ്ണൂർ വാഴ്സിറ്റി!
Mail This Article
പ്രിയാ വർഗീസിന്റെ നിയമനം മാത്രമല്ല, സമീപകാലത്തു കണ്ണൂർ സർവകലാശാലയ്ക്കു ശകുനപ്പിഴയാകുന്നത്. പഠനബോർഡ് പുനഃസംഘടന, വിസി പുനർ നിയമനം, സ്വാശ്രയ കോളജ് അനുമതി തുടങ്ങിയ സകല തീരുമാനങ്ങളും വിവാദങ്ങളിൽ കലാശിക്കുകയായിരുന്നു. അടുത്തിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ വിസിക്കെതിരെയും സർവകലാശാലയ്ക്കെതിരെയും നടത്തിയ രൂക്ഷ വിമർശനങ്ങൾ മാറ്റി നിർത്തിയാൽ പോലും പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്ത തീരുമാനങ്ങളാണു മിക്ക കാര്യങ്ങളിലും സർവകലാശാല എടുത്തത്. എന്താണ് കണ്ണൂർ സർവകലാശാലയിൽ സംഭവിക്കുന്നത്? പ്രിയാ വർഗീസിന്റെ അധ്യാപന പരിചയ യോഗ്യത സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാംപെയ്ൻ കമ്മിറ്റിയും കെപിസിടിഎയും സെനറ്റ് അംഗം ഡോ.ആർ.കെ. ബിജുവും ഉന്നയിച്ച കാര്യങ്ങളാണു യുജിസിയും ഇപ്പോൾ ഹൈക്കോടതിയും ശരിവച്ചിരിക്കുന്നത്. എഫ്ഐപി (ഫാക്കൽറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) വഴി പിഎച്ച്ഡി ഗവേഷണം നടത്തുന്ന കാലഘട്ടവും സർവകലാശാലാ സ്റ്റുഡന്റ് സർവീസ് ഡയറക്ടർ തസ്തികയിലെ കാലഘട്ടവും പുതിയ നിയമനങ്ങൾക്ക് അധ്യാപന പരിചയ കാലമായി കാണാൻ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. എഫ്ഐപി കാലം അധ്യാപന കാലമായി കാണാൻ കഴിയില്ലെന്നും പ്രിയയ്ക്കു നിശ്ചിത അധ്യാപന പരിചയ യോഗ്യതയില്ലെന്നും പ്രിയയുടെ കേസിൽ ഹൈക്കോടതിയെ അറിയിച്ച യുജിസി, ഡിഎസ്എസ് കാലഘട്ടത്തിന്റെ കാര്യത്തിൽ സർവകലാശാലയ്ക്കു തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, കണ്ണൂർ സർവകലാശാലയിൽ പ്രിയാ വർഗീസ് ഡിഎസ്എസ് ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററായിരുന്നുവെന്നതു പ്രിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചപ്പോൾ, രൂക്ഷമായ പ്രതികരണമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്...