ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം; സെനറ്റിൽ ഡെമോക്രാറ്റുകൾ
Mail This Article
വാഷിങ്ടൻ ∙ യുഎസിലെ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം പിടിച്ചെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കി. 208 സീറ്റാണ് ഡെമോക്രാറ്റുകള്‍ക്ക് ഇതുവരെ ലഭിച്ചത്. ഇനിയും ചില സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. സെനറ്റ് നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കാണ്.
നവംബർ എട്ടിനായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്നത്. ഒരാഴ്ച നീണ്ട വോട്ടെണ്ണലിനു ശേഷമാണ് ഫലം പുറത്തുവരുന്നത്. 218 സീറ്റുകളെങ്കിലും റിപ്പബ്ലിക്കൻസ് നേടുമെന്നാണ് എൻബിസി, സിഎൻഎൻ തുടങ്ങിയവർ പ്രവചിച്ചത്.
ജോ ബൈഡൻ സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് തിരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയത്. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം തേടുമ്പോൾ പല തീരുമാനങ്ങളും എളുപ്പത്തിൽ പാസാക്കിയെടുക്കാനുള്ള അവസരം ബൈഡൻ സർക്കാരിന് നഷ്ടമാകും. 2024ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രതിനിധി സഭയിൽ ബൈഡൻ സർക്കാർ പാസാക്കിയെടുക്കാൻ ഉദ്ദേശിക്കുന്ന പല നിയമനിർമാണങ്ങൾക്കും ഇത് വെല്ലുവിളിയാണ്. സെനറ്റിലും നേരിയ ഭൂരിപക്ഷം മാത്രമാണ് ഡെമോക്രാറ്റുകൾക്കുള്ളത്.
English Summary: Republicans win control of US House with narrow margin