മ്യാൻമറിൽ തടവിലായിരുന്ന മൂന്നു മലയാളികൾ കൊച്ചിയിൽ തിരിച്ചെത്തി
Mail This Article
കൊച്ചി ∙ മ്യാൻമർ – തായ്‍ലൻഡ് അതിർത്തിയിൽ സായുധ സംഘത്തിന്റെ തടവിൽ നിന്നു മോചിതരായ 33 അംഗ ഇന്ത്യക്കാരിൽ മലയാളികളായ മൂന്നുപേർ കൊച്ചിയിൽ തിരിച്ചെത്തി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശി നിധീഷ് ബാബു എന്നിവരാണു തിരിച്ചെത്തിയത്. ഇന്നു പുലർച്ചയോടെയാണ് സംഘം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ബാങ്കോക്കിൽ ജോലിക്കെന്ന പേരിലാണ് ഇവരെ ചെന്നൈ കേന്ദ്രീകരിച്ചുള്ള ഏജൻസി ഇവരെ കൂട്ടിക്കൊണ്ടു പോയി തീവ്രവാദ മേഖലയിൽ ഓൺലൈൻ തട്ടിപ്പു കമ്പനിയിൽ ജോലി ചെയ്യിച്ചത്.
ഇവർക്കൊപ്പം തടവിലായിരുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. ബാക്കിയുള്ളവരെയും മോചിപ്പിച്ച് രാജ്യത്ത് എത്തിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയായ ഷഹന എന്ന സ്ത്രീ ഏജന്റായി പ്രവർത്തിച്ചാണ് നാലു മാസം മുമ്പാണ് ഇവർ മ്യാൻമറിലെത്തിയത്. ഇവരെ ഭീഷണിപ്പെടുത്തി മ്യാൻമറിൽ എത്തിച്ച് ഓൺലൈൻ തട്ടിപ്പു കമ്പനിക്കു വേണ്ടി ജോലി ചെയ്യിക്കുകയായിരുന്നു. തോക്കിൻമുനയിൽ നിർത്തിയാണ് ജോലി ചെയ്യിച്ചിരുന്നത് എന്ന് സംഘം പറയുന്നു.
എതിർത്തവരെ വൈദ്യുതാഘാതം ഏൽപിക്കുകയും മർദിക്കുകയും ചെയ്തു. ഇതിനിടെ ഇന്ത്യയിൽ നിന്ന് ഇവരെ മോചിപ്പിക്കാൻ സമ്മർദം ഏറിയതോടെ മ്യാൻമറിലെ ഒരു പൊലീസ് സ്റ്റേഷനു മുന്നിൽ സംഘത്തെ ഉപേക്ഷിച്ച് ഏജന്റുമാർ മുങ്ങി. തുടർന്ന് നിയമപ്രകാരം മൂന്നാഴ്ച ഇവരെ തടവിലാക്കിയ ശേഷമാണ് അധികൃതർ മോചിപ്പിച്ചത്.
English Summary: Three more Malayalis held in Myanmar return home