അന്ന് ജ്യോതി ബസു ബോസിനെ വിളിച്ചു: ഒന്നു കാണണം; ബംഗാളിൽ ബിജെപി ലക്ഷ്യമിടുന്നത് ‘എ ബി’ മോഡൽ?
Mail This Article
പത്തുമുപ്പതു കൊല്ലം മുൻപൊരു ദിവസം. സി.വി.ആനന്ദബോസിന്റെ ലാൻഡ് ഫോണിലേക്ക് ഒരു വിളിയെത്തി– ‘‘താങ്കളെ കാണാൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു ആഗ്രഹിക്കുന്നു. വൈകിട്ട് നാലു മണിയാകുമ്പോൾ ഗെസ്റ്റ് ഹൗസിലെത്തണം’’. ബംഗാൾ ഗവർണറായി കഴിഞ്ഞ ദിവസം നിയമിതനായ സി.വി.ആനന്ദബോസിനെ കാണാൻ വളരെപ്പണ്ട് ജ്യോതി ബസു ആഗ്രഹിച്ചത് എന്തുകൊണ്ടാകും? അതിന്റെ കഥയറിയണമെങ്കിൽ അതിന്റെ അടിസ്ഥാനമായി കുറച്ചു കഥകൾ കൂടി അറിഞ്ഞിരിക്കണം. 35 വർഷം മുൻപ്. കൊല്ലം ജില്ലയുടെ തീരദേശത്തെയാകെ തകർത്ത് ഒരു മഴ പെയ്തു. പിന്നാലെ മലയോര മേഖലയിൽ ഉരുൾ പൊട്ടലുണ്ടായി. തീരദേശത്തും മലയോര മേഖലയിലുമായി ആയിരക്കണക്കിനു പേർക്കു വീടു നഷ്ടമായി. മത്സ്യത്തൊഴിലാളികളുടെ വീടുകളാണ് കൂടുതൽ നഷ്ടമായത്. ദുരിതാശ്വാസ ക്യാംപുകൾക്കു യോജിച്ച സ്കൂളുകൾ കണ്ടെത്തി ദുരിത ബാധിതരെ മാറ്റിത്താമസിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം ആദ്യം ചെയ്യുന്നത്. അന്നത്തെ കലക്ടറായിരുന്ന ആനന്ദബോസും അതു തന്നെ ആദ്യം ആലോചിച്ചു. പക്ഷേ, സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പിന്നെ എന്തു ചെയ്യും? പിന്നൊരു മാർഗം അന്നത്തെ സർക്കാരിന്റെ പുനരധിവാസ ഭവന പദ്ധതിയാണ്. 6000 രൂപയാണ് അന്നു ലഭിക്കുക. അക്കാലത്ത് ചെറിയ രീതിയിലെങ്കിലും വീടു നിർമിക്കണമെങ്കിൽ 12,000 രൂപയെങ്കിലുമാകുമെന്നുറപ്പ്. സർക്കാർ നൽകുന്ന 6000 രൂപ കൊണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വീടു നിർമിച്ചു നൽകാനാകുമോ? അന്ന് അങ്ങനെ ചിന്തിച്ച കലക്ടർ ആനന്ദബോസ് തുടങ്ങി വച്ച പദ്ധതിയാണ് പിന്നീട് കേരളം ലോകത്തിനു മുന്നിൽ എടുത്തു കാണിച്ച ‘നിർമിതി കേന്ദ്രം’ മാതൃക. പിന്നീട് ‘ആനന്ദബോസ് മാതൃക (എ ബി മോഡൽ)’ എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വരെ അംഗീകാരം നേടിയ പദ്ധതിയായി അതു മാറിയതു ചരിത്രം. അന്നു വേറിട്ടു ചിന്തിച്ച കലക്ടറാണ് പുതിയ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്!