ഗൗഡയെ 'ഒപ്പംചേർക്കാൻ' ശോഭ; നാല് ടണിന്റെ വാൾ; വൊക്കലിഗ വോട്ടു 'വെട്ടാൻ' ബിജെപി
Mail This Article
കോൺഗ്രസിന്റെ കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ, അന്തരിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർഥ, മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തുടങ്ങി വൊക്കലിഗ സമുദായക്കാരായവരെ കേന്ദ്ര ഏജൻസികൾ അനാവശ്യമായി ലക്ഷ്യം വയ്ക്കുന്നു എന്നാരോപിച്ച് 2019 സെപ്റ്റംബറിൽ ബെംഗളൂരുവിൽ വലിയ പ്രതിഷേധ മാർച്ച് അരങ്ങേറി. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവകുമാറിനെ അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്. 30,000 പേെരങ്കിലും ഈ മാർച്ചിൽ ഉണ്ടായിരുന്നു എന്നാണ് കണക്ക്. വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള ഓൾഡ് മൈസൂർ മേഖലയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ബിജെപി ശ്രമിക്കുന്ന സമയം കൂടിയായിരുന്നു ഇത്. കാര്യങ്ങൾ കൈവിടുന്നു എന്നു കണ്ടതോടെ, പ്രതിഷേധ മാർച്ചിന്റെ തൊട്ടു പിന്നാലെ അന്നത്തെ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 100 കോടി രൂപ മുടക്കി കെംപെഗൗഡയുടെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിന്റെ നിർമാണം പൂർത്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തെങ്കിലും, അതിനോടകം യെഡിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി ബിജെപി ബസവരാജ് ബൊമ്മയെ അധികാരമേൽപ്പിച്ചിരുന്നു. ആരാണ് കെംപെഗൗഡ? എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപി ഇത്രയേറെ ഉത്സാഹം പ്രകടിപ്പിച്ചത്? അടുത്തു വരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ഇതിനെന്താണ് ബന്ധം?