ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയ ശിവലിംഗത്തിന് കാർബൺ ഡേറ്റിങ് പറ്റില്ല: റിപ്പോർട്ട്
Mail This Article
അലഹബാദ്∙ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്ന ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയതെന്ന് പറയുന്ന ശിവലിംഗത്തിന് കാർബൺ ഡേറ്റിങ് പറ്റില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പരിശോധന നടത്തിയാൽ ശിവലിംഗത്തിന് കേടുപാടുകൾ വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലപ്പഴക്കം നിർണയിക്കാൻ മറ്റു മാർഗങ്ങളാരായാൻ 3 മാസം സമയം ചോദിച്ചിട്ടുണ്ട്.
അതേസമയം, ഗ്യാൻവാപി പള്ളി പരിസരത്തിന്റെ അവകാശം ഹിന്ദു വിഭാഗത്തിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹിന്ദു വിഭാഗത്തിന്റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കും. വിശ്വ വേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ് നൽകിയ ഹർജിയാണ് മുസ്‍ലിം വിഭാഗം ചോദ്യം ചെയ്തത്. പള്ളി മതിലിനോടു ചേർന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന, പള്ളി പരിസരത്തെ സർവേയിൽ കണ്ടതായി പറയുന്ന ശിവലിംഗത്തിൽ ആരാധനാ സ്വാതന്ത്ര്യം എന്നിവയാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്.
ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന ആവശ്യപ്പെട്ട് 5 ഹിന്ദു സ്ത്രീകൾ നൽകിയ ആദ്യത്തെ ഹർജിയുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് മുസ്‍ലിം വിഭാഗം നൽകിയ അപേക്ഷ സെപ്റ്റംബറിൽ കോടതി തള്ളിയിരുന്നു. ശിവലിംഗമല്ല, പള്ളി പരിസരത്തെ ജലധാരയ്ക്കുള്ള നിർമിതിയാണു കണ്ടതെന്നാണ് മുസ്‍ലിം വിഭാഗം പറയുന്നത്. കേസിൽ തീരുമാനമുണ്ടാകുന്നതു വരെ ഇതു സംരക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
English Summary: Gyanvapi case: Carbon dating of ‘shivling’ cannot be conducted, ASI tells High Court