ഇന്തൊനീഷ്യ ഭൂചലനം: മരണം 162 ആയി; എഴുന്നൂറിലേറെ പേര്‍ക്ക് പരുക്ക്
Mail This Article
ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരണം 162 ആയി ഉയർന്നു. എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട്. മരിച്ചവരിൽ ഏറെയും സ്‌കൂൾ വിദ്യാർഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിൽ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം അറിയിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിങ്ങള്‍ തകര്‍ന്നു. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്തൊനീഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ജാവയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിയാഞ്ചുര്‍ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം കൂടിയാണിത്. 175,000 പേരാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. മിക്കയിടങ്ങളിലും വൈദ്യുതി നിലച്ചു. 13,000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചതായി കാമിൽ അറിയിച്ചു. കെട്ടിടങ്ങള്‍ക്കടിയില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇന്തൊനീഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു.
English Summary: At Least 46 Dead In Indonesia Earthquake, 700 Injured