സിസ തോമസിന് ഫയലുകൾ കൈമാറിയില്ല; സ്തംഭിച്ച് സാങ്കേതിക സർവകലാശാല ഭരണം
Mail This Article
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയുടെ ഭരണം സ്തംഭനത്തിൽ. സുപ്രീംകോടതി വിധിയെ തുടർന്ന് വൈസ് ചാൻസലർ പദവി ഒഴിഞ്ഞ ഡോ. എം.എസ്.രാജശ്രീക്ക് പകരം ചുമതലയേറ്റ ഡോ. സിസ തോമസിനു ഫയലുകൾ കൈമാറാൻ ഉന്നത ഉദ്യോഗസ്ഥരും സർവകലാശാല ജീവനക്കാരും തയാറാകാത്തതാണു പ്രതിസന്ധിക്കു കാരണം.
സർക്കാർ ശുപാർശ ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇഷിത റോയ് ഐഎഎസിന് യുജിസി ചട്ടപ്രകാരം വിസിയുടെ ചുമതല വഹിക്കുവാനുള്ള യോഗ്യത ഇല്ലായിരുന്നു. തുടർന്ന്, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ പ്രഫസറും സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുമായ സിസ തോമസിന് ഗവർണർ വിസിയുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.
സിസ തോമസ് വിസിയുടെ ചുമതല ഏറ്റെടുത്ത ദിവസം മുതൽ ഒരു വിഭാഗം ജീവനക്കാരും വിദ്യാർഥികളും വിസിയുടെ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുകയാണ്. വിസിക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പ് വയ്ക്കാനുള്ള സൗകര്യം ഒരുക്കാൻ റജിസ്ട്രാർ തയാറാകാത്തതിനാൽ വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ പരീക്ഷ കൺട്രോളറുടെ ഓഫിസിൽ കെട്ടിക്കിടക്കുന്നു. അധിക ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കും യഥാസമയം സർട്ടിഫിക്കറ്റ് നൽകാനാവുന്നില്ല.
സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഒപ്പുവച്ച അഞ്ഞൂറോളം ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ സർട്ടിഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാനുള്ള സംവിധാനം നീട്ടിക്കൊണ്ടുപോകുന്നത് എന്നറിയുന്നു. വിദേശത്ത് ജോലി ലഭിക്കേണ്ട നിരവധി വിദ്യാർഥികൾ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കിട്ടാത്തതിൽ ആശങ്കയിലാണ്. മൂല്യനിർണയം കഴിഞ്ഞ പരീക്ഷാഫലങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നില്ല. വിസിയുടെ താൽക്കാലിക ചുമതല നൽകിക്കൊണ്ടുള്ള ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്ത് ചാൻസലർ, വിസി സിസ തോമസ് എന്നിവരെ എതിർ കക്ഷികളാക്കി സർക്കാർ ഫയൽ ചെയ്ത ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.
English Summary: KTU VC appointment controversy updates