ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും (സിഇസി) മറ്റ് രണ്ടു തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും ‘തോളിൽ’ ഭരണഘടന ബൃഹത്തായ അധികാരം വച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി. അന്തരിച്ച ടി.എൻ. ശേഷനെപ്പോലെ ശക്തമായ നിലപാടുള്ള ആളെയാണ് സിഇസി ആയി വേണ്ടതെന്നും പരമോന്നത നീതിപീഠം ചൊവ്വാഴ്ച ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സംവിധാനത്തിൽ പരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സിഇസികളെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും തീരുമാനിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ കേന്ദ്രം എതിർത്തിരുന്നു.

 

കേന്ദ്രസർക്കാരിൽ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ശേഷൻ 1990 ഡിസംബർ 12നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. ആറു വർഷത്തിനുശേഷം 1996 ‍ഡിസംബർ 11ന് പടിയിറങ്ങി. 2019 നവംബർ 10ന് അന്തരിച്ചു. 

 

മികച്ചയാളെ സിഇസിയായി തിരഞ്ഞെടുത്താൽ മാത്രമേ ഈ സംവിധാനത്തെ നിലനിർത്താനാകൂയെന്ന് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ‘‘നിരവധി സിഇസികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ടി.എൻ. ശേഷന്‍ ഒരിക്കൽ മാത്രമേ സംഭവിക്കൂ. ആ പദവിയിൽ ഇരിക്കുന്നയാളെ അട്ടിമറിക്കാൻ പാടില്ല. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു സിഇസിയും ഉൾപ്പെടുന്ന ആ മൂന്നു പേരുടെമേൽ ബൃഹത്തായ അധികാരങ്ങളുണ്ട്. ആ സ്ഥാനത്തിരിക്കാൻ മികച്ചയാളെ കണ്ടെത്തണം. എങ്ങനെയാണ് അത്തരമൊരാളെ കണ്ടെത്തുന്നതെന്നും നിയമിക്കേണ്ടതെന്നും ചോദ്യമുയരുന്നു’’ – ബെഞ്ച് ചോദിച്ചു. 

 

ജസ്റ്റിസ് കെ.എം. ജോസഫിനെക്കൂടാതെ, ജസ്റ്റിസുമാരായ അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. 

 

2004 മുതൽ ഒരു സിഇസിക്കും ആറു വർഷത്തെ കാലയളവ് ലഭിച്ചിട്ടില്ല. 10 വർഷത്തെ യുപിഎ ഭരണത്തിൽ ആറ് സിഇസികളെ നിയമിച്ചു. എൻഡിഎ സർക്കാരിന്റെ ഇതുവരെയുള്ള 8 വർഷ ഭരണത്തിൽ ഇതുവരെ 8 പേരെ നിയമിച്ചിട്ടുണ്ട്. ‘‘തുടർച്ചയായി വരുന്ന സർക്കാരുകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം പൂർണമായി നശിപ്പിച്ചു. 1996നുശേഷം ഒരു സിഇസിക്കും ആറു വർഷ കാലാവധി ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിന് കൃത്യമായ നിയമമില്ലാത്തത് ‘പേടിപ്പെടുത്തുന്ന ട്രെൻഡ്’ ആണ്. സിഇസിയെയും തിരഞ്ഞെടുപ്പ് കമ്മിഷണറയെും നിയമിക്കുന്നതിനെക്കുറിച്ച് ഭരണഘടന പുലർത്തുന്ന നിശബ്ദത കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവരും ചൂഷണം ചെയ്യുന്നു. ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്’’ – കോടതി ചൂണ്ടിക്കാട്ടി.

 

English Summary: "TN Seshan Happens Once In A While": Court's Big Remarks On Election Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com