മംഗളൂരു സ്‌ഫോടനം എൻഐഎയ്ക്ക് കൈമാറാൻ ശുപാർശ; ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു
Mail This Article
മംഗളൂരു∙ മംഗളൂരു നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായ കുക്കര്‍ ബോംബ് സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ അറിയിച്ചിരുന്നു. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍ഐഎ നീക്കം തുടങ്ങിയിരുന്നു.
ശനിയാഴ്ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ (29) അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
English Summary: Karnataka to hand over Mangaluru blast case to NIA