തരൂരും സതീശനും ഒരേ വിമാനത്തിൽ തിരുവനന്തപുരത്ത്; പരസ്പരം ഒരു ‘ഹലോ’ മാത്രം!
Mail This Article
തിരുവനന്തപുരം ∙ മലബാർ പര്യടനത്തിനുശേഷം ശശി തരൂർ തലസ്ഥാനത്തു വിമാനമിറങ്ങുമ്പോൾ അതേ വിമാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. കൊല്ലൂർ യാത്ര കഴിഞ്ഞാണു സതീശൻ കണ്ണൂരിൽനിന്നു വിമാനം കയറിയത്. കണ്ണൂർ വിമാനത്താവളത്തിലെ ലോഞ്ചിൽ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ സംഭാഷണത്തിനു മുതിർന്നില്ല. സതീശനുമായി ഒരു ‘ഹലോ’ പറഞ്ഞെന്നും സീറ്റുകൾ രണ്ടിടത്തായതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം തരൂരിനെ ഉന്നമിട്ട് സതീശൻ നടത്തിയ ചില പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വാക്പോരിനു കാരണമായിരുന്നു. ‘ഊതിവീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ടാൽ പൊട്ടിപ്പോകും’ എന്നായിരുന്നു തരൂരിനെ ഉന്നമിട്ട് വി.ഡി.സതീശന്റെ വാക്കുകൾ. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ കയ്യിൽ സൂചി ഉണ്ടായിരുന്നോ എന്നു നോക്കൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ഊതി വീർപ്പിച്ച ബലൂണെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിനെതിരെ എം.കെ.രാഘവനും തലശ്ശേരിയിൽ പ്രതികരിച്ചു. കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും സൂചിയെയും അതു കുത്താൻ ഉപയോഗിക്കുന്ന കൈകളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നായിരുന്നു രാഘവന്റെ പ്രതികരണം.
അതിനിടെ, ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവന തള്ളി കെ.മുരളീധരൻ എംപിയും രംഗത്തെത്തി. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയതയല്ല. ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്ത്തലിലേക്ക് പോകരുത്. ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ല. ആളുകളെ വില കുറച്ച് കണ്ടാൽ കഴിഞ്ഞ ദിവസം മെസ്സിക്കു പറ്റിയ പോലെ സംഭവിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പു നൽകി.
English Summary: Dr Shashi Tharoor And VD Satheesan Travel In Same Flight, But Minimal Communication